തൃശൂർ: കോണ്‍ഗ്രസിന്റെ നെടുംതൂണായിരുന്നു ആര്യാടൻ മുഹമ്മദെന്ന് രാഹുൽ ഗാന്ധി. അടിത്തട്ടിൽനിന്നു വളർന്നുവന്ന നേതാവായിരുന്നു ആര്യാടൻ. നിയമസഭാ നടപടിക്രമങ്ങളിൽ അഗാധമായ അറിവുള്ള നേതാവായിരുന്നു അദ്ദേഹം. മികച്ച രാഷ്ട്രീയ നേതാവിനെയും നല്ലൊരു മനുഷ്യനെയുമാണു നാടിനു നഷ്ടമായത്. തനിക്കു മാർഗദർശിയും മുതിർന്ന സഹോദരനുമായിരുന്നു. ആര്യാടന്റെ മരണം വ്യക്തിപരമായും കോണ്‍ഗ്രസിനും നഷ്ടമാണെന്നും രാഹുൽ പറഞ്ഞു.
മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം ആര്യാടനുണ്ടായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയാറായിരുന്നു.
പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മലബാറിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഏഴു പതിറ്റാണ്ടോളം നെടുനായകത്വം വഹിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദിയാകാനും അദ്ദേഹത്തിനു കഴിഞ്ഞു.
സ്പീക്കർ
തിരുവനന്തപുരം: ശ്രദ്ധേയനായ നിയമസഭാ സാമാജികൻ എന്ന നിലയിലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിനു മുൻപന്തിയിൽ നിന്ന വ്യക്തി എന്ന നിലയിലും ആര്യാടൻ മുഹമ്മദ് ശ്രദ്ധേയനായിരുന്നുവെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
മാർ ജോർജ് ആലഞ്ചേരി
കൊച്ചി: കേരളത്തിന്റെ പൊതുരംഗത്ത് മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതൃമുഖമായിരുന്നു അന്തരിച്ച മുന്‍മന്ത്രി ആര്യാടന് മുഹമ്മദ് എന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. പൊതുജനങ്ങളുമായി എക്കാലവും അടുത്ത ബന്ധം നിലനിര്‍ത്തിയ ജനകീയനേതാവായിരുന്നു ആര്യാടന് മുഹമ്മദ്. രാഷ്ട്രീയത്തിലും ഭരണരംഗത്തും കാഴ്ചവച്ച മികവാര്‍ന്ന നേതൃത്വം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലും വൈദ്യുതി എത്തിക്കാന്‍ അദ്ദേഹം സവിശേഷ താത്പര്യം പുലര്‍ത്തി. മലബാറില്‍ മാത്രമല്ല , കേരളത്തിലാകെയും സ്വീകാര്യതയുള്ള നേതാവാകാന്‍ അദ്ദേഹത്തിനു സഹായകമായത് കറകളഞ്ഞ മതേതര നിലപാടുകളാണ്. ആര്യാടന് മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് വലിയ നഷ്ടമാണെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.
ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടൻ മുഹമ്മദെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രജ്ഞൻ, ട്രേഡ് യൂണിയൻ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച അദ്ദേഹം ശക്തമായ നിലപാടുകൾകൊണ്ട് സ്വയം അടയാളപ്പെടുത്തി.
കെ. സുധാകരൻ
തിരുവനന്തപുരം: ഏഴുപതിറ്റാണ്ട് കോണ്‍ഗ്രസിന് ഊടും പാവും നെയ്ത ദീപ്തമായ പൊതുജീവിതമായിരുന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റേതെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി പറഞ്ഞു. കോണ്‍ഗ്രസ് വികാരം നെഞ്ചോടു ചേർത്ത് പ്രവർത്തിച്ച തികഞ്ഞ മതേതരവാദിയായ നേതാവ്. അഗാതമായ അറിവും രാഷ്ട്രീയ നിലപാട് തന്റേടത്തോടെ ആരുടെ മുൻപിലും പറയാനുള്ള ധൈര്യവുമാണ് മറ്റുള്ള നേതാക്കളിൽ നിന്ന് ആര്യാടനെ വ്യത്യസ്തനാക്കിയത്.
രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്നും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ അദ്ദേഹം ദീർഘകാലം നിർണായക പങ്കു വഹിച്ചതായും മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണാധികാരി എന്ന നിലയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.
ജോസ് കെ. മാണി
തിരുവനന്തപുരം: അഗാധമായ പാണ്ഡിത്യവും അനുഭവസന്പത്തുമുള്ള നേതാവിനെയാണ് ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കേരള കോണ്‍ഗ്രസ്- എം. ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു.
ഗോവ ഗവർണർ
പനാജി: തത്വാധിഷ്ഠിത നിലപാടുകളിൽ ഉറച്ചുനിന്ന ഉന്നത പോരാളിയായിരുന്നു ആര്യാടൻ മുഹമ്മദെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കാര്യങ്ങൾ പഠിച്ച്, നിർഭയനായി അതു വിളിച്ചുപറയുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണക്കോടതി കുറ്റക്കാരനല്ലെന്നു കണ്ട് വിടുതൽ ചെയ്യുന്നതുവരെ ജയിലിൽ കിടക്കുകയും അപമാനത്തിനിരയാവുകയും ചെയ്ത ചരിത്രമുള്ള നേതാവാണദ്ദേഹം.
മന്ത്രിമാരായ ആന്റണി രാജു, കെ. രാധാകൃഷ്ണൻ, പി.ജെ. ജോസഫ്എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ തുടങ്ങിയവരും അനുശോചിച്ചു.
ആര്യാടൻ കോണ്‍ഗ്രസിന്റെ നെടുംതൂണായിരുന്നു: രാഹുൽ ഗാന്ധി
12:22 AM Sep 26, 2022 | Deepika.com