തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാനുള്ള ഗവർണറുടെ നിർദേശം തള്ളി വൈസ് ചാൻസലർ. നിശ്ചയിച്ച കാലയളവിനുള്ളിൽ സെനറ്റ് യോഗം വിളിച്ചു കൂട്ടാനാവില്ലെന്നു വ്യക്തമാക്കി വൈസ് ചാൻസലർ, രാജ്ഭവനു കത്തു നൽകി.
വിസിയെ തെരഞ്ഞെടുക്കുന്നതിനുള്ള സേർച് കമ്മിറ്റി ഗവർണർ ഏകപക്ഷീയമായി രൂപീകരിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ സെനറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും യോഗം വിളിച്ചു ചേർക്കാനാകില്ലെന്ന നിലപാടാണ് അറിയിച്ചത്.
ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് ഈ മാസം 26ന് മുൻപ് അറിയിക്കാൻ ഗവർണറുടെ ഓഫീസ്, കേരള വിസിക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ, ജൂലൈ 15ന് ചേർന്ന സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ സെനറ്റ് പ്രതിനിധിയായി നിർദേശിച്ചിരുന്നു. അദ്ദേഹം പിന്നീട് പിന്മാറി. പകരക്കാരനെ സർവകലാശാല നൽകാത്തതുകൊണ്ട് മൂന്നംഗ സേർച്ച്് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ ഓഗസ്റ്റ് അഞ്ചിന് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ കാലാവധി 3 മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടാൻ ഗവർണർക്ക് അധികാരമുണ്ട്.
പുതിയ നിയമഭേദഗതിയിൽ സെനറ്റിനു പകരം സിൻഡിക്കറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയത്. എന്നാൽ, നിയമഭേദഗതിക്ക് ഗവർണർ അനുമതി നൽകാത്തതുകൊണ്ട് നിലവിലെ നിയമം അനുസരിച്ച് സെനറ്റിന്റെ പ്രതിനിധിയെ ആണ് സേർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്.
അതിനാൽ സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുത്ത് അറിയിക്കണമെന്ന് രാജ്ഭവൻ സെക്രട്ടറി, കേരള വിസിയെ വീണ്ടും രേഖാമൂലം അറിയിച്ചു. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കുന്നതിനു സർവകലാശാല മടിച്ചാൽ രണ്ടംഗകമ്മിറ്റി, വിസി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടു പോകും. താത്കാലിക ചുമതല മറ്റ് സർവകലാശാല വിസിക്കു കൈമാറാനാണു സാധ്യത.
കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാനാകില്ലെന്ന് വിസി
01:22 AM Sep 25, 2022 | Deepika.com