കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ വ്യാപാര, വ്യവസായമേഖലയിലുണ്ടായ നഷ്ടം 10,000 കോടിയിലധികം രൂപ. ആക്രമണം ഭയന്ന് കടകള്‍ അടച്ചിട്ടതിനാല്‍ വ്യാപാരമേഖല പൂര്‍ണമായും സ്തംഭിച്ചിരുന്നു.വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
ഹര്‍ത്താലിനോട് വ്യാപാരികൾക്കും പൊതു സമൂഹത്തിനും എതിര്‍പ്പായിരുന്നെങ്കിലും സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു കഴിയാത്ത സാഹചര്യത്തിൽ അടഞ്ഞുകിടക്കുകയായിരുന്നു.
വ്യാപാരമേഖലയില്‍ 5,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കച്ചവടം നടന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ ഇവ വിറ്റഴിക്കാം. എന്നാല്‍, വ്യവസായ മേഖലയില്‍ ഉണ്ടായ 5,000 കോടിയുടെ നഷ്ടം നികത്താന്‍ സാധിക്കില്ല. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. ഉത്പാദനവും മുടങ്ങി. വ്യാപാര വ്യവസായ രംഗത്തെ നഷ്ടം കണക്കിലെടുക്കുമ്പോള്‍ നികുതിയിനത്തില്‍ സര്‍ക്കാരിനും നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
പതിനെട്ടു ശതമാനമാണ് വ്യാപാര മേഖലയില്‍ നികുതി. ഈ രംഗത്തു മാത്രം ആയിരം കോടിയുടെ നികുതി നഷ്ടം സര്‍ക്കാരിനുണ്ടായി. വ്യവസായ രംഗത്തുള്ള നഷ്ടം വേറെയും. കെഎസ്ആര്‍ടിസിക്കു നഷ്ടം 50 ലക്ഷം രൂപയാണ്. 70 ബസുകളാണ് തകര്‍ക്കപ്പെട്ടത്. കെഎസ്ആര്‍ടിസിയുടെ 68 ബസുകള്‍ക്കും കെയുആര്‍ടിസിയുടെ ഒരു എസി ബസിനും ഒരു സ്വിഫ്റ്റ് ബസിനുമാണ് കല്ലേറില്‍ കേടുപാട് സംഭവിച്ചത്.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടവുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസിനു പുറമേ നഷ്ട പരിഹാരം പ്രതികളില്‍നിന്ന് ഈടാക്കുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹര്‍ത്താല്‍: വ്യാപാരനഷ്ടം 10,000 കോടി
01:22 AM Sep 25, 2022 | Deepika.com