തിരുവനന്തപുരം: പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ സംസ്ഥാനത്തു നടന്ന വ്യാപക അക്രമം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ.
കേരളത്തിൽ മാത്രമാണ് അക്രമങ്ങൾ നടന്നത്. ഹർത്താൽ ദിനം കേരളത്തിന് കറുത്ത ദിനമായിരുനു. ജനങ്ങൾ തടവിലായി. സംസ്ഥാന സർക്കാർ ഇതിനു മറുപടി പറയണമെന്നും പ്രകാശ് ജാവദേക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സിപിഎമ്മും പോപ്പുലർഫ്രണ്ടും പരസ്പരം സഹായിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ സിപിഎമ്മിന് പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന് സിപിഎമ്മിന്റെ സഹായമില്ലെങ്കിൽ സിപിഎം എംപി എ.എം ആരിഫിന്റെ പ്രസ്താവന ഉണ്ടായതെങ്ങനെയാണ്.
ഏകപക്ഷീയമായ ആക്രമണമെന്ന് പറയാൻ അദ്ദേഹം കോടതിയാണോ. സിപിഎം ആ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുമില്ല. പോപ്പുലർ ഫ്രണ്ട് നടത്തിയ അക്രമങ്ങളെ സിപിഎമ്മും കോണ്ഗ്രസും തള്ളിപ്പറഞ്ഞിട്ടില്ല.
പോപ്പുലർ ഫ്രണ്ടിനെ നിരോധക്കണമെന്ന ആവശ്യമൊന്നും ബിജെപി മുന്നോട്ട് വയ്ക്കുന്നില്ല. എൻഐഎ അക്കാര്യങ്ങളെല്ലാം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ പോപ്പുലർഫ്രണ്ട് കൊലപ്പെടുത്തിയ 11 പേരിൽ ഏഴ് പേരും ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്. ആർഎസ്എസ് സമാധാനകാംക്ഷികളുടെ സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് ലക്ഷ്യമോ സന്ദേശമോ ഇല്ല. പലരെയും കാണാൻ രാഹുൽ ഗാന്ധിക്കു സമയമില്ല. നാർക്കോട്ടിക് ജിഹാദ് വിഷയം ഉയർത്തിയ പാലാ ബിഷപ്പിനെ കാണാൻ രാഹുൽ തയാറായില്ലെന്നും ജാവദേക്കർ പറഞ്ഞു.
അക്രമം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രകാശ് ജാവദേക്കർ
01:22 AM Sep 25, 2022 | Deepika.com