തൃശൂർ: മോദി സർക്കാരിന്റെ നയങ്ങൾക്കും നിലപാടുകൾക്കുമെതിരേ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ കേരളത്തിലെ മുഖ്യമന്ത്രി അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് എഐസിസി മാധ്യമ വിഭാഗം ചെയർമാൻ പവൻ ഖേര. ബിജെപി ഇതര സർക്കാരുകളൊന്നും യാത്രയെ ഭയക്കേണ്ടതില്ല.
തൃശൂർ പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ കേരളത്തിൽ യാത്ര കൂടുതലാണെന്ന വിമർശനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പവൻ ഖേര ഇങ്ങനെ പ്രതികരിച്ചത്. കേരളം കോണ്‍ഗ്രസിന് പ്രധാനപ്പെട്ട ഇടമാണ്. ദൂരം കുറയ്ക്കാനുള്ള സംവിധാനം തങ്ങൾക്കില്ല. ഭൂമിശാസ്ത്രപരമായി കേരളം കടക്കണമെങ്കിൽ ഇത്രയും ദിവസം വേണ്ടി വരുമെന്ന് പവൻ ഖേര പറഞ്ഞു.
പദയാത്ര ഏതെങ്കിലും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്നതല്ല. ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രഭരണത്തിൽ നഷ്ടപ്പെട്ട ഇന്ത്യയുടെ ആത്മാവ് തിരിച്ചു പിടിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് അതിനുള്ളത്.
കോണ്‍ഗ്രസിന് ശക്തിയില്ല എന്നു പറഞ്ഞാൽ ഇന്ത്യയിലെ ജനത്തിന് ശക്തി ക്ഷയിച്ചു എന്നാണർഥം. രൂപീകൃതമായ കാലംമുതൽ കോണ്‍ഗ്രസിന്റെ ശക്തി ജനമാണ്. ആരെയും കേൾക്കാതെ അങ്ങോട്ട് പറയുക മാത്രം ചെയ്യുന്ന മോദിയുടെ സംവിധാനമല്ല കോൺഗ്രസിന്റേതെന്നും ഖേര പറഞ്ഞു.
ഔദ്യോഗിക സ്ഥാനാർഥിയില്ല
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടക്കും. പാർട്ടിക്ക് ഔദ്യോഗിക സ്ഥാനാർഥിയില്ല. നാമനിർദേശം സമർപ്പിച്ച് മത്സരിക്കുന്നവരെല്ലാം പാർട്ടിയുടെ സ്ഥാനാർഥികളാണ്.
തെരഞ്ഞെടുപ്പ് ഒഴിവാക്കി ബിജെപിയെപ്പോലെ ആകേണ്ട കാര്യമില്ല. അതേസമയം, താനടക്കമുള്ള ഏത് കോണ്‍ഗ്രസുകാരനും രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകണമെന്ന് ആഗ്രഹിക്കാനും പറയാനും അവകാശമുണ്ട്.
മുഖ്യമന്ത്രി എന്തിന് ഭയക്കുന്നു: പവൻ ഖേര
01:22 AM Sep 25, 2022 | Deepika.com