തിരുവനന്തപുരം: മൈക്രോ പ്രോസസർ ഘടിപ്പിച്ച ’സ്മാർട്ട് ’ കൃത്രിമക്കാൽ വികസിപ്പിച്ച് ഐഎസ്ആർഒ. മുട്ടിനു മുകളിൽ വച്ചു പിടിപ്പിക്കുന്ന തരത്തിലുള്ള കൃത്രിമക്കാൽ നിരവധി പ്രത്യേകതകളോടെയാണ് നിർമിച്ചിരിക്കുന്നത്. നടക്കുന്ന പ്രതലം തിരിച്ചറിഞ്ഞുള്ള ക്രമീകരണങ്ങൾ നടത്താൻ ഈ സ്മാർട്ട് കാലുകൾക്കു കഴിയും.
ഇതിനു പുറമെ കാൽവച്ചുപിടിപ്പിക്കുന്ന ഓരോരുത്തരുടെയും കാൽച്ചലനങ്ങളുടെ പ്രത്യേകത മനസിലാക്കി അതിനനുസരിച്ച് നടത്തത്തിന്റെ ഗതി ക്രമപ്പെടുത്താനും നടപ്പ് ആയാസരഹിതമാക്കാനും കഴിയും. കൃത്രിമക്കാലിൽ ഇൻസ്റ്റാൾ ചെയ്യുന്ന പ്രത്യേക സോഫ്റ്റ്വേർ വഴിയാണ് ഇതു സാധ്യമാകുന്നത്. ഐഎസ്ആർഒയുടെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററാണ് കൃത്രിമക്കാൽ വികസിപ്പിച്ചെടുത്തത്.
ആദ്യഘട്ട പരീക്ഷണമെന്ന നിലയിൽ സാധാരണ വ്യക്തികളിൽ കൃത്രിമക്കാൽ ഘടിപ്പിച്ച് പ്രവർത്തനം പരിശോധിച്ചു. ഇത് വിജയകരമായതിനെ തുടർന്ന് കാൽ നഷ്ടപ്പെട്ട വ്യക്തികളിലും പരീക്ഷണം നടത്തിയപ്പോൾ അവർക്ക് 100 മീറ്റർ ദൂരം പരസഹായം അധികമില്ലാതെയും ആയാസരഹിതമായും നടക്കാൻ കഴിഞ്ഞതായി ഐഎസ്ആർഒ വ്യക്തമാക്കി. കൂടുതൽ അഡ്വാൻസ്ഡ് ഫീച്ചേഴ്സ് ഉൾപ്പെടുത്തി കൃത്രിമക്കാൽ കൂടുതൽ മികച്ചതാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ചാൽ ഇറക്കുമതി ചെയ്യുന്ന കൃത്രിമക്കാലുകളേക്കാൾ പത്തിലൊന്നു വില മാത്രമേ ചെലവു വരൂ എന്നാണ് ഐഎസ്ആർഒ നിർമിച്ച ഈ കൃത്രിമക്കാലുകളെ വ്യത്യസ്തമാക്കുന്നത്. ഹൈഡ്രോളിക് ഡാമ്പർ, സെൻസറുകൾ, മൈക്രോ പ്രോസസർ, ലിഥിയം-അയണ്‍ ബാറ്ററി, ഡിസി മോട്ടോർ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് കൃത്രിമക്കാൽ നിർമിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഇത്തരത്തിലുള്ള കൃത്രിമക്കാലുകൾക്ക് 10 മുതൽ 60 ലക്ഷം രൂപ വരെ വില വരുമ്പോൾ, വിഎസ്എസ്സി നിർമിച്ച കൃത്രിമക്കാൽ വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറക്കിയാൽ നാലു മുതൽ അഞ്ചുലക്ഷം രൂപ വരെയേ ചെലവു വരൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കോമോട്ടോർ ഡിസെബിലിറ്റീസ്, ദീൻ ദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സണ്‍സ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ്, ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്ചറിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവരുമായി വിഎസ്എസി ഒപ്പുവച്ച ഉടമ്പടി പ്രകാരമാണ് മൈക്രോ പ്രോസസർ ഘടിപ്പിച്ച കൃത്രിമക്കാൽ വികസിപ്പിച്ചത്.
മൈക്രോ പ്രോസസർ ഘടിപ്പിച്ച കൃത്രിമക്കാൽ വികസിപ്പിച്ച് ഐഎസ്ആർഒ
01:22 AM Sep 25, 2022 | Deepika.com