കൊച്ചി: അഭിമുഖത്തിനിടെ നടന് ശ്രീനാഥ് ഭാസി യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ചട്ടമ്പി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
സിനിമയുടെ പ്രചാരണപരിപാടികളില്നിന്നു നടനെ ഒഴിവാക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ‘ചട്ടമ്പി’ സിനിമയുടെ സംവിധായകന് അഭിലാഷ് എസ്. കുമാര്‍ പറഞ്ഞു.
‘ചട്ടമ്പി’ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനിടയായി. അദ്ദേഹം സിനിമയിലെ ഒരു കഥാപാത്രം മാത്രമാണ്. ഇതു നിര്‍മാതാവടക്കം 150ഓളം അണിയറപ്രവര്‍ത്തകരെ സാരമായി ബാധിക്കുന്ന പ്രശ്നമാണെന്നും സിനിമ തീയേറ്ററില്‍ കാണണമെന്നും സംവിധായകന് അഭ്യര്‍ഥിച്ചു.
ശ്രീനാഥ് ഭാസി സംഭവം നടന്നതിനുശേഷം അവതാരകയോടു മാപ്പപേക്ഷിച്ചെങ്കിലും അവര്‍ പരുഷമായാണ് പെരുമാറിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. പരസ്യമായി മാപ്പുപറയണമെന്ന് അവതാരക ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും സംവിധായകൻ പറഞ്ഞു. സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരേ കേസെടുത്തിട്ടുണ്ട്.
‘ നടന് അവതാരകയെ അധിക്ഷേപിച്ചതിന്റെ പേരിൽ സിനിമ ബഹിഷ്കരിക്കരുത്’
01:22 AM Sep 25, 2022 | Deepika.com