എം.പ്രേംകുമാർ
തിരുവനന്തപുരം: ചില ജില്ലാ സമ്മേളനങ്ങളിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ബോധപൂർവമായ വിമർശനങ്ങൾ ഉണ്ടായെങ്കിലും സിപിഐയുടെ സംസ്ഥാനത്തെ അമരക്കാരനായി വീണ്ടും അദ്ദേഹം തന്നെ എത്തും.
കോട്ടയം, എറണാകുളം,തിരുവനന്തപുരം ജില്ലാ സമ്മേളനങ്ങളിൽ പാർട്ടി സെക്രട്ടറിക്കെതിരെ പ്രതിനിധികൾ തൊടുത്തുവിട്ട ഒളിയന്പുകൾ സിപിഐയിൽ നീരസങ്ങൾക്കു കാരണമായെങ്കിലും സമ്മേളന പ്രതിനിധികളിലെ ഭൂരിപക്ഷമാണു കാനം രാജേന്ദ്രനു കൂടുതൽ കരുത്തേകുന്നത്.
സിപിഎമ്മിൽ നടപ്പാക്കിയതുപോലെ സിപിഐയിലും പ്രായപരിധി കർശനമാക്കുന്നതോടെ പാർട്ടിയിലെ പ്രായം തളർത്താത്ത പോരാളികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ദേശീയ കൗണ്സിൽ അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ.ഇസ്മയിൽ, സി.ദിവാകരൻ എന്നിവർ ഈ സമ്മേളനത്തോടെ നേതൃനിരയിൽ നിന്നും ഒഴിയും.
ഇതോടെ പാർട്ടി സംസ്ഥാന നേതൃത്വം സന്പൂർണമായി കാനത്തിന്റെ കൈകളിൽ ഭദ്രമാകും.
സിപിഎമ്മിന്റെ ബി ടീമായി സിപിഐ പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം കാലങ്ങളായി ഉണ്ട്. ഇതിനൊരു മാറ്റം വന്നതു വെളിയം ഭാർഗവനും സി.കെ.ചന്ദ്രപ്പനും സിപിഐ സെക്രട്ടറിമാരായി ഇരുന്ന കാലത്താണ്. ഇടതുമുന്നണി ഭരണത്തിലെത്തുന്പോഴെല്ലാം സിപിഎമ്മും സിപിഐയും തമ്മിലുള്ള ആഭ്യന്തര സംഘർഷം രൂക്ഷമായിരുന്നു.
സിപിഐയുടെ വകുപ്പുകളിൽ സിപിഎം ഇടപെടുന്നൂവെന്ന ആക്ഷേപമായിരുന്നു ശക്തം. എന്നാൽ കാനം രാജേന്ദ്രൻ സെക്രട്ടറിയായതോടെ ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ അപ്രമാദിത്വം ഒരു പരിധിവരെ ഇല്ലാതാക്കാനായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ സിപിഐയുടെ അഭിപ്രായം കൂടി കേട്ടശേഷമാണു തീരുമാനങ്ങൾ എടുത്തിരുന്നത്.
ഇടതുമുന്നണി യോഗങ്ങളിൽ കാനം രാജേന്ദ്രൻ കൈക്കൊള്ളുന്ന നിലപാടുകൾ സിപിഐയിൽ അക്കാലത്ത് ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. മാവോയിസ്റ്റുകൾക്കു നേരെയുള്ള പോലീസ് ആക്രമണത്തെ ശക്തമായാണു കാനത്തിന്റെ നേതൃത്വത്തിൽ സിപിഐ പ്രതിരോധിച്ചത്.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളുമായി പരസ്യമായി തന്നെ കാനം ഏറ്റുമുട്ടുകയും ചെയ്തു. നയപരമായ കാര്യങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങൾ വ്യക്തമാക്കുന്പോഴും ഇടതു സർക്കാരിനെ ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനവും സിപിഐയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലായെന്നുള്ളതും പ്രസക്തമാണ്.
ഇക്കാര്യത്തിൽ ഒരു പ്രധാന ഘടകകക്ഷി പാർട്ടിയുടെ നേതാവെന്ന നിലയിലുള്ള രാഷ്ട്രീയപക്വത കാണിക്കാൻ കാനം രാജേന്ദ്രൻ തെല്ലും മടിച്ചിരുന്നില്ല. പാർട്ടിക്കുള്ളിൽ കെ.ഇ.ഇസ്മയിലും സി.ദിവാകരനും തനിക്കെതിരെ നടത്തിവന്നിരുന്ന നീക്കങ്ങളെ ഈ രാഷ്ട്രീയ നിലപാടുകൊണ്ടു തന്നെ അപ്രത്യക്ഷമാക്കാൻ അദ്ദേഹത്തിനു സാധിച്ചു. സിപിഐയ്ക്കുള്ളിൽ കഴിഞ്ഞ ആറു വർഷവും കാനത്തിനു എതിരാളികൾ ഉണ്ടായിരുന്നില്ല.
സമ്മേളന പ്രതിനിധികളിൽ ബഹുഭൂരിപക്ഷവും കാനം പക്ഷക്കാരായ സാഹചര്യത്തിൽ മൂന്നാമതും അദ്ദേഹം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറിയാകും.
വാളെടുത്തവരും കാനത്തിനൊപ്പം
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഇപ്പോൾ തുടർഭരണം ലഭിച്ചപ്പോഴും പാർട്ടി മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിൽ കാനം രാജേന്ദ്രന്റെ വാക്കുകൾക്ക് മറുവാക്കില്ലായിരുന്നു. പാർലമെന്ററി രംഗത്ത് മൂന്നു ടേമിൽ കൂടുതൽ മത്സരിക്കാൻ പാടില്ലെന്ന കർശനതീരുമാനവും കാനത്തിന്റേതായിരുന്നു. ഇതോടെ തനിക്കെതിരേ വാളെടുത്തുനിന്ന ഇസ്മയിലിനെയും ദിവാകരനെയും പാർലമെന്ററി രംഗത്തുനിന്നു മാറ്റിനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
എന്നാൽ പുതുതലമുറയെ ഈ രംഗത്തേയ്ക്കു കൊണ്ടുവന്നതു പാർട്ടിയിൽ കാനത്തിന്റെ ശക്തി കൂട്ടി. ഇസ്മയിൽ പക്ഷത്തു ഉറച്ചുനിന്നവർപോലും ഇപ്പോൾ കാനത്തിനൊപ്പമാണ്. കോട്ടയത്തും എറണാകുളത്തും നടന്ന ജില്ലാ സമ്മേളനങ്ങളിൽ കാനത്തിനെതിരേ വിമർശനമുയർന്നെങ്കിലും ശക്തി പോരായിരുന്നു.
‘കാനം സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും താലോലിക്കുന്നു’- ഇതായിരുന്നു വിമർശനസാരാംശം. എന്നാൽ രാജ്യത്ത് ഇടതുപക്ഷം ഭരണം കൈയാളുന്ന ഏക സംസ്ഥാനം കേരളമാണ്. അവിടുത്തെ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഒരു അഭിപ്രായ പ്രകടനമോ നിലപാടോ സിപിഐയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലെന്നു കാനത്തിനു നിർബന്ധമുണ്ട്.
സിപിഐ സംസ്ഥാന സമ്മേളനം 30 മുതൽ; എതിരില്ലാതെ കാനം
01:22 AM Sep 25, 2022 | Deepika.com