തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലാണു വ്യാപകമായ ആക്രമണമുണ്ടായത്. കോഴിക്കോടും കണ്ണൂരുമാണ് ആക്രമണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്.
പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീനമേഖലകളിൽ ഹർത്താൽ പൂർണമായിരുന്നു. കടകൾക്കു നേരേയും വാഹനങ്ങൾക്കു നേരേയും ആക്രമണമുണ്ടായി. സ്വകാര്യ വാഹനങ്ങൾക്കു നേരേ പലയിടത്തും ആക്രമണമുണ്ടായി. തുറന്ന സ്ഥാപനങ്ങൾ പലതും നിർബന്ധിച്ച് അടപ്പിച്ചു. അടയ്ക്കാൻ തയാറാകാതിരുന്ന സ്ഥാപനങ്ങൾ അടിച്ചുതകർത്തു; വ്യാപാരികളെ ആക്രമിച്ചു.
അവശ്യസർവീസായ പാൽ ബൂത്തുകൾപോലും അടിച്ചുതകർത്തു. പത്രവാഹനത്തിനും ചാനൽ വാഹനത്തിനും നേരേ ആക്രമണമുണ്ടായി. സെക്രട്ടേറിയറ്റിൽ 58 ശതമാനം പേർ ജോലിക്ക് ഹാജരായി. എന്നാൽ മറ്റു സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ നില കുറവായിരുന്നു.
പോലീസ് സുരക്ഷയോടെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പോലീസ് സുരക്ഷയുണ്ടായില്ല. ഇതുമൂലം, രാവിലെ സർവീസ് നടത്തിയ ബസുകൾ ഹർത്താൽ അനുകൂലികൾ എറിഞ്ഞുതകർത്തു.
പോലീസിന്റെ അനാസ്ഥയാണു കെഎസ്ആർടിസി ബസുകൾ തകർക്കപ്പെട്ടതിനു കാരണമായതെന്നും ആക്ഷേപമുണ്ട്. ആക്രമണത്തിൽ കെഎസ്ആർടിസിക്കു വലിയ സാന്പത്തികനഷ്ടമുണ്ടായെന്നാണു കണക്ക്.
തകർക്കപ്പെട്ട കെഎസ്ആർടിസി ബസുകളിൽ ഒരെണ്ണം ലോ ഫ്ളോർ എസി ബസും ഒരെണ്ണം കെ സ്വിഫ്റ്റ് ബസുമാണ്. അരക്കോടിയോളം രൂപയുടെ നാശനഷ്ടം ഇതുമൂലം ഉണ്ടായി എന്നാണു കണക്കാക്കുന്നത്. നിരവധി ജീവനക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
157 കേസ്, 170 അറസ്റ്റ്
ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലെ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര് അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കി.
70 കെഎസ്ആർടിസി ബസുകൾ തകർത്തു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഇന്നലെ നടത്തിയ ഹർത്താലിൽ തകർത്തത് 70 കെഎസ്ആർടിസി ബസുകൾ. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കെഎസ്ആർടിസിടെ വിലയിരുത്തൽ. സൗത്ത് സോണിൽ 30, സെൻട്രൽ സോണിൽ 25, നോർത്ത് സോണിൽ 15 എന്നിങ്ങനെയാണു കല്ലേറിൽ തകർന്ന ബസുകളുടെ കണക്കുകൾ.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ നടന്ന അക്രമസംഭവങ്ങളിൽ 11 പേർക്കു പരിക്കേറ്റു. സൗത്ത് സോണിലെ മൂന്നു ഡ്രൈവർമാർക്കും രണ്ടു കണ്ടക്ടർമാർക്കും സെൻട്രൽ സോണിൽ മൂന്നു ഡ്രൈവർമാർക്കും ഒരു യാത്രക്കാരിക്കും നോർത്ത് സോണിൽ രണ്ടു ഡ്രൈവർക്കുമാണു പരിക്കേറ്റത്.
അതേസമയം, ഇന്നലെ കെഎസ്ആർടിസി 2439 സർവീസുകൾ നടത്തി. സൗത്ത് സോണിൽ 1288, സെൻട്രൽ സോണിൽ 781, നോർത്ത് സോണിൽ 370 എന്നിങ്ങനെയാണ് ബസുകൾ സർവീസ് നടത്തിയത്. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം പ്രത്യേക സർവീസ് നടത്തി. ചില സ്ഥലങ്ങളിൽ പോലീസ് സുരക്ഷയോടെയാണ് സർവീസ് നടത്തിയത്.
ഇന്നലെ തകർക്കപ്പെട്ട ബസുകളുടെ റിപ്പയറിംഗും ഗ്ലാസ് മാറ്റിവയ്ക്കലും മറ്റും കഴിഞ്ഞ് സർവീസിന് എടുക്കുന്ന ദിവസങ്ങളുടെ കാലതാമസവും കണക്കുകൂട്ടിയാൽ കോടികളുടെ നഷ്ടമാണു സംഭവിക്കുകയെന്നാണു വിലയിരുത്തൽ.
രണ്ടു ഡ്രൈവർമാർക്ക് കണ്ണിനു പരിക്ക്
കോഴിക്കോട്: ഹർത്താലനുകൂലികളുടെ കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവർക്കും ലോറി ഡ്രൈവർക്കും കണ്ണിനു ഗുരുതരമായി പരിക്കേറ്റു. സിവിൽ സ്റ്റേഷനു സമീപത്തുവച്ച് കോഴിക്കോട് -വയനാട് ബസിനുനേരെയുണ്ടായ കല്ലേറിലാണ് ഡ്രൈവര്‍ ശശിയുടെ കണ്ണിനു പരിക്കേറ്റത്. ഇരുചക്രവാഹനത്തില്‍ എത്തിയവരാണ് കല്ലെറിഞ്ഞത്. അപ്രതീക്ഷിതമായുണ്ടായ കല്ലേറില്‍ വാഹനം നയന്ത്രണം വിടാതിരിക്കാന്‍ ഡ്രൈവര്‍ കിണഞ്ഞുശ്രമിച്ചതിനാല് വലിയ അപകടം ഒഴിവായി ഇദ്ദേഹത്തെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലായി റോഡില്‍ പുഷ്പ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ലോറിക്കു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവര്‍ കൊല്ലം സ്വദേശി ജിനുഹബീബുള്ള (45)യുടെ കണ്ണിനു ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലപ്പുറത്ത് അങ്ങാടിപ്പുറം പോളിടെക്നിക് കോളജ് ക്വാർട്ടേഴ്സിനു സമീപം കെഎസ്ആർടിസി ബസിനു നേരേയുണ്ടായ കല്ലേറിൽ ഡ്രൈവർ കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശി ചോലക്കര വീട്ടിൽ അഷ്റഫി(41)നു പരിക്കേറ്റു.
ഉരുക്കുമുഷ്ടികൊണ്ടു നേരിടണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നു വിലയിരുത്തിയ ഹൈക്കോടതി ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുടെയും നാശനഷ്ടങ്ങളുടെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനു നിര്‍ദേശം നല്കി.
മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചിട്ടുള്ള സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുകയാണെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഇതിനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയെയും ഇതിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെയും ഡിവിഷന് ബെഞ്ച് സ്വമേധയാ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു. മിന്നല്‍ ഹര്‍ത്താലിനെ ഉരുക്കുമുഷ്ടികൊണ്ടു നേരിടണമെന്നും ഹര്‍ജി പരിഗണിച്ചപ്പോള്‍ ഡിവിഷന് ബെഞ്ച് വാക്കാല്‍ പറഞ്ഞു.
പൊതു-സ്വകാര്യ മുതലുകള്‍ക്കുണ്ടായ നഷ്ടം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണം. പ്രതികളില്‍നിന്ന് നഷ്ടം ഈടാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് ഇത് അനിവാര്യമാണ്. കേസെടുക്കുമ്പോള്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നതിനെതിരായ നിയമവും പരിഗണിക്കണം.ആക്രമണമുണ്ടാകുമെന്ന് ആശങ്കയുള്ള പൊതുസര്വീസുകള്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ഉത്തരവ് പറയുന്നു.
ഏഴു ദിവസം മുമ്പെങ്കിലും പൊതുനോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് 2019 ജനുവരി ഏഴിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പൊതുജനങ്ങളെ മാധ്യമങ്ങള്‍ അറിയിക്കണമെന്നു ഡിവിഷന് ബെഞ്ച് അഭ്യര്‍ഥിച്ചു. ഹര്‍ജി 29ലേക്കു മാറ്റി.
സംസ്ഥാനത്ത് ജാഗ്രത തുടരും
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ ഉണ്ടായ അക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി അനില്‍കാന്ത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ജാഗ്രത തുടരും. നിലവില്‍ സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. പോലീസിന്റെ കര്‍ശന നിരീക്ഷണം തുടരും. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിക്കുമെന്നും ഡിജിപി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.