തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ അന്വേഷണസംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും കഞ്ചാവ് കേസിൽ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തി പോലീസ് കുടുക്കിയതാണെന്നും അറസ്റ്റിലായ യൂത്ത് കോണ്ഗ്രസ് പ്രാദേശിക നേതാവ് വി. ജിതിൻ.
കേസിൽ കുറ്റസമ്മതം നടത്തിയില്ലെങ്കിൽ കുടുംബത്തെ തകർക്കുമെന്നു പറഞ്ഞു നിരന്തരം ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തി പീഡിപ്പിച്ചതായും ജിതിൻ മാധ്യമ പ്രവർത്തകരോടു വിളിച്ചു പറഞ്ഞു.
വൈദ്യപരിശോധനയ്ക്കായി എത്തിക്കുന്നതിനിടയിലാണ് എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ടു കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന വിവരം ജിതിൻ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. ജിതിൻ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
ജിതിനെ വരുന്ന 26വരെ പോലീസ് കസ്റ്റഡിയിൽ കോടതി വിട്ടു. ആക്രമണത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തണം, സ്ഫോടകവസ്തു വാങ്ങിയ സ്ഥലം കണ്ടെത്തണം. ഈ സാഹചര്യത്തിൽ പ്രതിയെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഒരു ദിവസം മാത്രം കസ്റ്റഡിയിൽ വിട്ടാൽ മതിയെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് 26വരെ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ജിതിന്റെ ജാമ്യാപേക്ഷ 27ന് പരിഗണിക്കും. അതേസമയം, എകെജി സെന്റർ ആക്രമണ കേസുമായി ബന്ധപ്പെട്ടു കോണ്ഗ്രസ് പ്രാദേശിക നേതാക്കൾ അടക്കം കൂടുതൽ പേർക്കു പങ്കുണ്ടെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നൽകുന്നത്.
പ്രതിയുടെ മുഖം എന്തുകൊണ്ടു
കണ്ടില്ലെന്നു പ്രതിഭാഗം കോടതിയിൽ
തിരുവനന്തപുരം: എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി 180 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയുടെ ഷൂ, വസ്ത്രം എന്നിവ കണ്ടിട്ടും ഹെൽമറ്റ് പോലുമില്ലാതെ ബൈക്ക് ഓടിച്ച പ്രതിയുടെ മുഖം എന്തുകൊണ്ട് പോലീസ് തിരിച്ചറിഞ്ഞില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചോദിച്ചു. പ്രതി ജിതിനെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിക്കുന്നതിനിടയിലാണ് പ്രതിഭാഗം അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.
കേസ് രാഷ്ട്രിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം വാദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിച്ചത്.
കേസിൽ രാഷ്ട്രിയം കലർത്തിയെങ്കിൽ പ്രതിയെ പിടികൂടുവാൻ 85 ദിവസം പോലീസിനു വേണ്ടിയിരുന്നില്ലെന്നു വാദിഭാഗവും വാദിച്ചു. കുറ്റകൃത്യം ഗൗരവസ്വഭാവമുള്ളതാണ്. സംഭവത്തിൽ ഒരു കുഞ്ഞിനു പരിക്കേറ്റിരുന്നെങ്കിൽ എന്താകുമായിരുന്നു. ജീവന് ആപത്ത് ഉണ്ടായില്ലെന്നതു കൊണ്ട് സംഭവം ലഘൂകരിക്കാൻ കഴിയില്ലെന്നു സർക്കാർ അഭിഭാഷകൻ വാദിച്ചു.
എകെജി സെന്റർ ആക്രമണം: ഭീഷണിപ്പെടുത്തി പോലീസ് കുടുക്കിയതെന്നു ജിതിൻ
12:49 AM Sep 24, 2022 | Deepika.com