തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിൽ കെഎസ്ആർടിസി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മർദനമേറ്റ പ്രേമനനെയും മകളെയും നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതായി കെഎസ്ആർടിസി അറിയിച്ചു. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഇരുവർക്കും ഉറപ്പ് നൽകി.
അക്രമിസംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് അന്വേഷിച്ചതായും റിപ്പോർട്ടിലുണ്ട്. ദൃശ്യങ്ങൾ ചിത്രീകരിച്ച കെഎസ്ആർടിസിയിലെ ജീവനക്കാരന് സുരക്ഷാഭീഷണിയുണ്ടെന്നും കേസിൽ ഉൾപ്പെട്ടവരുടെ യൂണിയൻ ഇദ്ദേഹത്തെ ലക്ഷ്യം വയ്ക്കുന്ന സാഹചര്യത്തിൽ ഇയാളെ മറ്റൊരു യൂണിറ്റിലേക്ക് സ്ഥലം മാറ്റിയതായും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
മകൾ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാർ പ്രേമനനെ വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മർദിച്ചത്.
സംഭവത്തിൽ നാല് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സിഐടിയുഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ,സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽ കുമാർ, ഐഎൻടിയുസി പ്രവർത്തകനും അസിസ്റ്റന്റ്് സി.പിയുമായ മിലൻ ഡോറിച്ച് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി വകുപ്പ് തല നടപടിയെടുക്കാനാണ് ഗതാഗതമന്ത്രിയുടെ നിർദേശം.
കാട്ടാക്കട അക്രമം: ദൃശ്യങ്ങൾ ചിത്രീകരിച്ച കെഎസ്ആർടിസി ജീവനക്കാരനു ഭീഷണിയെന്ന്
12:49 AM Sep 24, 2022 | Deepika.com