തൃശൂർ: ഉദയയും മെറിലാൻഡും പിന്നീട് നവോദയയും ഭരിച്ച മലയാള സിനിമയിൽ സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ച തന്റേടി. സ്വയം സംവിധാനംചെയ്ത ചിത്രത്തിൽ വില്ലനായി അഭിനയിച്ച വിപ്ലവകാരി. പത്താംക്ലാസുകാരൻ ഡിഗ്രിക്കാരന്റെ പേപ്പർ മൂല്യനിർണയം നടത്തേണ്ട എന്നു ശഠിച്ച് തന്റെ ചിത്രങ്ങളൊന്നും അവാർഡ് കമ്മിറ്റിക്കയയ്ക്കാത്ത നിഷേധി. വിശേഷണങ്ങൾ പലതുള്ള മഹാനടൻ മധു നവതിയുടെ നിറവിൽ.
രാമു കാര്യാട്ടായാലും അടൂർ ഗോപാലകൃഷ്ണനായാലും പി.എൻ. മേനോനായാലും ബാലചന്ദ്രമേനോനായാലും ശ്രീകുമാരൻതന്പിയായാലും വിജി തന്പിയായാലും തങ്ങളുടെ കഥാപാത്രങ്ങൾക്ക് ഒരുപോലെ സമീപിച്ച നടൻ. തകഴിയും ബഷീറും എംടിയും മുതൽ ഉദയ്കൃഷ്ണ-സിബി കെ.തോമസ് തുടങ്ങിയവരുടെ കഥാപാത്രങ്ങളെ വരെ അവതരിപ്പിക്കാൻ അവസരം ലഭിച്ച അപൂർവ നടൻ. സത്യനിൽ തുടങ്ങി ദിലീപ് വരെയുള്ള നടൻമാരുടെ സമകാലീകനായി മാറുന്ന അദ്ഭുത രസതന്ത്രജ്ഞൻ.
ഇങ്ങനെയെല്ലാമുള്ള മധുവിന്റെ മനസ് കീഴടക്കിയ സിനിമയും കഥാപാത്രവും ഏതാവും? തിരിച്ചും ചോദിക്കാം, മധുവിന്റെ കഥാപാത്രങ്ങളിൽ ഏറ്റവും ജനപ്രീതിയുള്ളത് ഏതിനായിരിക്കാം ? ഉത്തരം ഒന്നേയുള്ളു, ചെമ്മീനിലെ പരീക്കുട്ടി. പഴയ ആൾക്കാരായാലും ന്യൂജൻ ആയാലും മധു എന്നു പറഞ്ഞാൽ മനസിൽ “മാനസ മൈനേ” പാടുന്ന പരീക്കുട്ടിതന്നെ.
പഠനകാലത്ത് വായിച്ചപ്പോൾ മുതൽ മനസിൽകയറിയതാണ് പരീക്കുട്ടി എന്ന് മധു പറയാറുണ്ട്. ചെമ്മീൻ സിനിമയാകുന്നു എന്ന് കേട്ടതുമുതൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നും ആഗ്രഹിച്ചിരുന്നു. മലയാളത്തിലെ നിത്യകാമുകൻ പ്രേംനസീറിനുമുണ്ടായിരുന്നു ഈ സ്വപ്നം. എന്നാൽ ഈ കഥാപാത്രത്തിനു തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മധുവിനോട് പറഞ്ഞത് ആരാകാം? സംവിധായകൻ രാമു കാര്യാട്ടോ, നിർമാതാവ് ബാബു സേട്ടോ, തിരക്കഥാകൃത്ത് എസ്.എൽ. പുരമോ, കഥാകൃത്ത് തകഴി തന്നെയോ ?
ഇവരാരുമല്ല., ഒരു തൃശൂർക്കാരൻ. രാമു കാര്യാട്ടിന്റെ കൂട്ടുകാരൻ പുതിയേടത്ത് ഉണ്ണിമേനോൻ. കാലം കഴിഞ്ഞപ്പോൾ പദ്മരാജന്റെ തൂവാനത്തുന്പികളിലെ മണ്ണാറത്തൊടി ജയകൃഷ്ണനു പ്രചോദനമായ പി. ഉണ്ണിമേനോൻതന്നെ. അന്ന് ഉണ്ണിമേനോൻ രാമു കാര്യാട്ടിന്റെ സന്തതസഹചാരിയാണ്. ചെമ്മീൻ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കംമുതൽ എല്ലാ ചർച്ചകളും രാമു കാര്യാട്ട് നടത്തിയത് ഉണ്ണിമേനോനുമായിട്ടായിരുന്നു.
നിർമാതാവ് ബാബുസേട്ടിനെ കാണാൻ എറണാകുളത്തേക്കു പോയതും ഇവർ രണ്ടാളും ഒരുമിച്ചുതന്നെ. തുടർന്ന് ലൊക്കേഷൻ നിശ്ചയിക്കുന്നതിനും മ്യൂസിക് റെക്കോർഡിംഗ് വേളയിലും എല്ലാം ഉണ്ണിമേനോൻ നിറഞ്ഞുനിന്നു. അതിനിടെയാണ് ഉണ്ണിമേനോൻ തൃശൂർ സെൻട്രൽ ഹോട്ടലിൽവച്ച് മധുവുമായി കണ്ടുമുട്ടുന്നത്. ചെമ്മീനും രാമുകാര്യാട്ടും ഉണ്ണിമേനോനുമായുള്ള ബന്ധം കൃത്യമായി അറിയുന്ന മധു അതിലെ കഥാപാത്രങ്ങളെകുറിച്ചും നടന്മാരെകുറിച്ചും അന്വേഷിക്കുന്നു. ആ സമയത്ത് ഏവരെയുംപോലെ മധുവിന്റെ ധാരണയും പരീക്കുട്ടിയെ അവതരിപ്പിക്കുക പ്രേംനസീർ ആകും എന്നുതന്നെയായിരുന്നു.
മധുവിന്റെ ഉള്ളിലുള്ള ആഗ്രഹം മനസിലാക്കിയതുകൊണ്ടാണ് ഉണ്ണിമേനോൻ ആ രഹസ്യം മധുവിനോടു പറയുന്നത്. പരീക്കുട്ടിയെ അവതരിപ്പിക്കുക താനാണെന്നുകേട്ട മധുവിന്റെ മുഖത്തുവന്ന ഭാവം ഉണ്ണിമേനോൻ ഇന്നും ഓർക്കുന്നു. തൃശൂർ റൗണ്ടിൽപോയി ചെമ്മീൻ പുസ്തകം വാങ്ങിക്കൊണ്ടുവന്ന് മധുവിനു കൊടുക്കുകയും ചെയ്തു.
മധുവുമായി ബന്ധപ്പെട്ട മറ്റൊരു ഓർമകൂടി ഉണ്ണിമേനോൻ പങ്കുവച്ചു. മധുവിന്റെ വിവാഹമാണെന്നറിഞ്ഞു രാമു കാര്യാട്ട് മേനോനെ വിളിപ്പിച്ചു. 50 രൂപ കൈയിൽ കൊടുത്തിട്ടു പറഞ്ഞു, മധുവിന്റെ വിവാഹമാണ്. സമ്മാനം കൊടുക്കാൻ എന്തെങ്കിലും വാങ്ങാൻ. മേനോൻ റൗണ്ടിൽ ഇറങ്ങി ഒരു സ്വർണമോതിരം വാങ്ങി തിരിച്ചെത്തി. കാര്യാട്ട് മോതിരം മധുവിനു സമ്മാനിക്കുകയും ചെയ്തു.
തൃശൂർ ശങ്കരയ്യ റോഡിൽ കരിക്കത്ത് ലൈനിലാണ് ഉണ്ണിമേനോനും ഭാര്യ ഉഷയും താമസിക്കുന്നത്. വർഷങ്ങൾക്കുശേഷം ഇന്നലെ മധുവിനെ ഫോണിൽവിളിച്ച് ഉണ്ണിമേനോൻ പിറന്നാളാശംസകൾനേർന്നു. കിട്ടിയ സമയംകൊണ്ട് ഇരുവരും പഴയ ഓർമകൾ പൊടിതട്ടിയെടുത്തപ്പോൾ ചിരികൾ തിളങ്ങി.
മധുവിനോടു മേനോൻ രഹസ്യമായി പറഞ്ഞു, പരീക്കുട്ടി താൻതന്നെ...
12:49 AM Sep 24, 2022 | Deepika.com