കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ഇന്നലെ 70 ബസുകള്‍ തകര്‍ത്തെന്നും 42 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കെഎസ്ആര്‍ടിസിയെ തൊട്ടാല്‍ പൊള്ളുമെന്ന് വന്നാലേ ഈ സ്ഥിതി മാറൂവെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തുന്നതിനെതിരെ ജീവനക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയില്‍ ഈ വിഷയം പരാമര്‍ശിക്കപ്പെട്ടത്.
ഹര്‍ജി പരിഗണിക്കവെ തകര്‍ത്ത ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി സര്‍വീസ് പുനരാരംഭിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ എത്ര ഷെഡ്യൂളുകള്‍ മുടങ്ങുമെന്ന് ചോദിച്ച സിംഗിള്‍ ബെഞ്ച് ആ നിലയ്ക്ക് നഷ്ടം കോടികളാവില്ലേയെന്നും വാക്കാല്‍ ചോദിച്ചു.
ബസുകള്‍ തകര്‍ത്തവരില്‍നിന്നു നഷ്ടം ഈടാക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു. കാട്ടാക്കട സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികള്‍ ഒളിവിലാണെന്നു സര്‍ക്കാര്‍ മറുപടി നല്കി. പ്രതികളായ ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. ഇനി നടപടിയെടുക്കേണ്ടത് പോലീസാണെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സംഭവത്തില്‍ കെഎസ്ആര്‍ടിസി എംഡി മാപ്പു പറഞ്ഞതിനെ അഭിനന്ദിച്ചു.
ബഹുഭൂരിപക്ഷം ജീവനക്കാരും നന്നായി പെരുമാറുന്നവരാണ്. ചിലര്‍ മോശമായി പെരുമാറുമ്പോള്‍ എല്ലാവരും മോശക്കാരാണെന്ന ധാരണ വരും. കഴിഞ്ഞ ദിവസം ബസില്‍ നിന്ന് കുട്ടി റോഡില്‍ തെറിച്ചു വീണ സംഭവത്തിലും അലംഭാവമുണ്ടായില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
ഹര്‍ത്താൽ: ബസ് തകർത്തവരിൽനിന്നും നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി
12:49 AM Sep 24, 2022 | Deepika.com