തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര നിയോജകമണ്ഡലം പ്രസിഡന്റാണ് ജിതിൻ. സ്ഫോടകവസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഡിയോ സ്കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞ ശേഷം ഗൗരീശപട്ടത്തെത്തി അവിടെനിന്ന് കാറിൽ ഇയാൾ രക്ഷപ്പെട്ടുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മറ്റൊരാളാണ് സ്കൂട്ടർ എത്തിച്ചു നൽകിയതെന്നും കൃത്യത്തിനുശേഷം സ്കൂട്ടർ മറ്റൊരാൾ ഓടിച്ചു പോയി.
സംഭവസമയത്ത് ജിതിൻ ധരിച്ചിരുന്ന ടീ ഷർട്ടാണ് നിർണായകമായതെന്നും ഇയാളുടെ ഫേസ്ബുക്കിൽ ഈ വേഷത്തിന്റെ ഫോട്ടോ ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ജിതിൻ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും ഉദ്യോഗസ്ഥർ പ റഞ്ഞു.
ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ജിതിനെ ക്രൈംബ്രാഞ്ചിന്റെ കവടിയാറിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വാട്ട്സ് ആപ്പ് ചാറ്റുകളും ഫോണ്‍ രേഖകളും പ്രതി നശിപ്പിച്ചു കളഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. അതേസമയം താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എകെജി സെന്റർ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
12:57 AM Sep 23, 2022 | Deepika.com