തിരുവനന്തപുരം: തന്റെ സർക്കാരിനെതിരേ കലി തുള്ളുന്ന ഗവർണറെയാണ് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ കണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഗവർണർക്കെതിരായ വിമർശനം തുടർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ഗവർണർക്കു മറുപടി നൽകിയതിനു പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനം.
കേട്ടുപഴകിയ ആരോപണങ്ങളുടെയും കണ്ടുപഴകിയ ദൃശ്യങ്ങളുടെയും കെട്ടഴിച്ച് ഭരണഘടനാപദവിയിൽ ഇരിക്കുന്നയാൾ സ്വയം അപഹാസ്യനാകുന്നതു ജനം കണ്ടു. കക്ഷിരാഷ്ട്രീയത്തിന് അതീതനായിരിക്കണം ഗവർണർ എന്ന പൊതുസങ്കൽപത്തിനു വിരുദ്ധമായാണ് ഗവർണർ വാർത്താസമ്മേളനം വിളിച്ചതും ഒരു രാഷ്ട്രീയക്കാരനെ പോലെ സംസാരിച്ചതും. വിദ്യാഭ്യാസത്തെ കാവിവത്കരിക്കുക എന്ന ബിജെപി- ആർഎസ്എസ് അജൻഡയുടെ ഭാഗമായി തന്നെയാണ് വിസിമാരെ നിയമിക്കുന്ന കാര്യത്തിൽ ഗവർണർ വഴിവിട്ട് ഇടപെടുന്നത്.
സർക്കാരും ഗവർണറും തമ്മിലുള്ള കത്തിടപാടുകൾക്കു രഹസ്യസ്വഭാവമുണ്ട്. കോടതിക്കു പോലും പരിശോധിക്കാൻ അധികാരമില്ലാത്ത കത്തിടപാടുകളാണ് ഗവർണർ പുറത്തു വിട്ടിട്ടുള്ളത്. ഈ നടപടി ഭരണഘടനാലംഘനമാണ്.
സത്യപ്രതിജ്ഞാ ലംഘനമാണ്. അയോഗ്യരായവർ അയോഗ്യത ഭരണഘടനയ്ക്കു സമ്മാനിക്കുമെന്ന ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുടെ മുന്നറിയിപ്പാണ് ഇവിടെ യാഥാർഥ്യമാകുന്നതെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം സർക്കാരിനെതിരേ കലിതുള്ളുന്ന ഗവർണർ എന്ന് എം.വി. ഗോവിന്ദൻ
12:23 AM Sep 23, 2022 | Deepika.com