കൊച്ചി: റോഡുകളിലെ കുഴികളില്‍ വീണ് ആളുകള്‍ മരിക്കുമ്പോള്‍ എന്തിനു ജനങ്ങള്‍ ടോള്‍ നല്‍കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് വാക്കാല്‍ വിമര്‍ശനം ഉന്നയിച്ചത്.
സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ ഉത്തരവാദികളെ കണ്ടെത്താന്‍ വിജിലന്‍സ് പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും 116 റോഡുകളില്‍ ഇതിനകം പരിശോധന നടത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ ബാക്കിയുണ്ടെന്ന് അമിക്കസ് ക്യൂറി വിശദീകരിച്ചു.
തകര്‍ന്ന റോഡുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലോ ഓണ്‍ലൈന്‍ പേജുകളിലോ പരാതി നല്‍കാമെന്നും ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ ജില്ലാ ദുരന്ത നിവാരണ സമിതിയുടെ ചെയര്മാന് എന്ന നിലയില്‍ കളക്ടര്‍മാര്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ഇതില്‍ തുടര്‍നടപടിയെടുക്കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു. ഇതില്‍ വീഴ്ച വരുത്തുന്നത് ഔദ്യോഗിക ഡ്യൂട്ടിയിലെ വീഴ്ചയായി കണക്കാക്കി നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
തകര്‍ന്ന റോഡുകളുടെ കാര്യത്തില്‍ നടപടികളെടുക്കുന്നതിനെക്കുറിച്ച് കൂടിയാലോചന നടത്താനായി 31ന് വിജിലന്‍സ് ഡയറക്ടര്‍ ഓണ്‍ലൈന്‍ മുഖേന ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
ഓഗസ്റ്റ് അഞ്ചിന് നെടുമ്പാശേരിയില്‍ ദേശീയപാതയിലുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കാണ് ഉത്തരവാദിത്വമെന്ന് ദേശീയപാത അഥോറിറ്റി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
നെടുമ്പാശേരിയിലെ അപകടത്തെത്തുടര്‍ന്ന് കരാര്‍ കമ്പനിക്കെതിരേ അന്വേഷണം തുടങ്ങിയെന്നും ഇവരെ നീക്കി പുതിയ കരാറുകാരെ ഏല്പിക്കുമെന്നും ദേശീയപാത അഥോറിറ്റിയുടെ അഭിഭാഷകന് വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് കരാര്‍ കമ്പനിക്കു ബാധ്യത ചുമത്തി നിയമപരമായി ശിക്ഷിക്കാന്‍ സ്വീകരിച്ച നടപടി സര്‍ക്കാര്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ കേന്ദ്ര ഹൈവേ മന്ത്രായലത്തോടും വിശദീകരണം തേടിയിട്ടുണ്ട്.
തകര്‍ന്ന പാതയുടെ കാര്യത്തില്‍ വിശദീകരണം ചോദിച്ചു നല്കിയ കത്തുകള്‍ക്ക് കരാര്‍ കമ്പനി മറുപടി നല്‍കിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അഭിഭാഷകൻ വ്യക്തമാക്കി.
സര്‍ക്കാരിനോട് ഹൈക്കോടതി; എന്തിനു ജനം ടോള്‍ നല്‍കണം?
02:00 AM Aug 20, 2022 | Deepika.com