കൊച്ചി: സീറോ മലബാര്‍ സഭയുടെ സാമൂഹികസേവന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
സീറോ മലബാര്‍ സോഷ്യല്‍ ഡവലപ്മെന്റ് നെറ്റ് വര്‍ക്ക് (സ്പന്ദന്‍) ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് രൂപതാ വൈദികരുടെ വിഭാഗത്തില്‍ ഫാ. ജോസഫ് ചിറ്റൂര്‍ (മാനന്തവാടി രൂപത), സന്യസ്തരുടെ വിഭാഗത്തില്‍ സിസ്റ്റര്‍ ലിസെറ്റ് ഡിബിഎസ് (ജഗ്ദല്പുര് രൂപത), അല്മായവിഭാഗത്തില് പി.യു. തോമസ്, നവജീവന്‍ ട്രസ്റ്റ്, കോട്ടയം (ചങ്ങനാശരി അതിരൂപത) എന്നിവര്‍ അര്‍ഹരായി. അരലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
സഭാ സിനഡിനോടനുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ 24നു നടക്കുന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡ് സമര്‍പ്പിക്കും. സ്പന്ദന്‍ ചെയര്മാന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്പന്ദന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജേക്കബ് മാവുങ്കല്‍ സ്വാഗതം ആശംസിക്കും.
വയനാട് ഗോത്ര വര്ഗവിഭാഗങ്ങള്ക്കിടയില് സാമൂഹികആരോഗ്യ പരിപാലന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള ഫാ. ജോസഫ് ചിറ്റൂര്‍ സ്പെഷല്‍ എഡ്യൂക്കേഷനില്‍ പോസ്റ്റ് ഗ്രാജ്വേറ്റാണ്. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു.
ദീന്‍ബന്ധു സമാജ് സഭാംഗമായ സിസ്റ്റര്‍ ലിസെറ്റ് ജഗ്ദല്പുര് രൂപതയില്‍ ഛത്തീസ്ഗഢിലെ ബസ്ത്തര് ജില്ലയിലുള്ള ഗാംഗലൂര്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ പതിനായിരത്തില്പരം കുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങിയ യുവജനങ്ങളുടെയുമിടയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്നു. സാമൂഹികശാസ്ത്രത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റാണ്.
അനാഥരും ആലംബഹീനരുമായവരുടെ പുനരധിവാസത്തിനും പരിരക്ഷയ്ക്കുമായി 1991ല്‍ സ്ഥാപിതമായ നവജീവന്‍ ട്രസ്റ്റിന്റെ സ്ഥാപകനും മുഖ്യപ്രവര്ത്തകനുമായ പി.യു. തോമസ് പതിനേഴാമത്തെ വയസുമുതല്‍ പരാശ്രയമില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കിവരുന്നു. ഇപ്പോള്‍ ദിവസേന അയ്യായിരത്തിലേറെ പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കുന്നു. ദേശീയവും അന്തര്‍ദേശീയവുമായ 250ല്‍ പരം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2016ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍നിന്ന് ബേനെ മെരേന്തി ആദരവ് ഏറ്റുവാങ്ങി.
സീറോ മലബാര്‍ സഭയുടെ സാമൂഹികസേവന പുരസ്കാരം മൂന്നു പേർക്ക്
02:00 AM Aug 20, 2022 | Deepika.com