കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാനുള്ള തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഫര്‍സീനെതിരേ 19 കേസുകളുണ്ടെന്നാണു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചു. അങ്ങനെയെങ്കില്‍ 40 ക്രിമിനല്‍ കേസുകളുള്ള എസ്എഫ്ഐ നേതാവിനെതിരേ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നും സതീശൻ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
എസ്എഫ്ഐ നേതാവിനെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ഥികളെ ആക്രമിച്ചതിനാണ്. മൂന്നു കേസുകള്‍ വധശ്രമത്തിനും ഓരോ കേസ് വീതം തട്ടിക്കൊണ്ടുപോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനും. ഇത്രയും ക്രിമിനല്‍ കേസുകളുള്ള എസ്എഫ്ഐ നേതാവിനെതിരേ കാപ്പ ചുമത്താത്ത സര്‍ക്കാരാണു നിസാരമായ പെറ്റി കേസുകളുള്ള ഫര്‍സീനെതിരേ കാപ്പ ചുമത്തുന്നത്.
സംസ്ഥാനത്തു വിഹരിക്കുന്ന 14,000ലധികം ഗുണ്ടകള്‍ക്കും കാലുവെട്ടി ബൈക്കില്‍ കൊണ്ടുപോയവര്ക്കുമൊക്കെ എതിരേ കാപ്പ ചുമത്താന്‍ തയാറാകാത്തവര് കോണ്‍ഗ്രസുകാര്‍ക്കെതിരേ കാപ്പ ചുമത്താന്‍ വന്നാല്‍ അതേ ശക്തിയില്‍ പ്രതിരോധിക്കും. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം.
കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍ ഇതു സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്നു മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നു. ആ കളി ഞങ്ങളോടു വേണ്ടെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പു നല്കി.
മുഖ്യമന്ത്രിയോടു വി.ഡി. സതീശൻ “ആ കളി ഞങ്ങളോടു വേണ്ട, ഇതു സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ് ”
02:00 AM Aug 20, 2022 | Deepika.com