തിരുവനന്തപുരം: ബഫർ സോണ്‍ വിഷയത്തിൽ കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് (സിഇസി) നൽകാനുള്ള റിപ്പോർട്ട് തയാറാക്കുന്നതിൽ സാറ്റലൈറ്റ് സർവേയ്ക്ക് പകരം വില്ലേജ്- പഞ്ചായത്ത് സമിതികൾ രൂപീകരിച്ച് ഗ്രൗണ്ട് സർവേ കൂടി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപിയും മന്ത്രി റോഷി അഗസ്റ്റിനും മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി.
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകിയ സംസ്ഥാന നടപടിയെ കേരള കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.
ഗാഡ്ഗിൽ കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടുകളുടെ ഭാഗമായുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി അതിലുൾപ്പെട്ട വില്ലേജുകളിൽ ഗ്രൗണ്ട് സർവേയും പഠനവും നടത്താൻ 2013ൽ സംസ്ഥാന സർക്കാർ പഞ്ചായത്ത് വില്ലേജ് തലത്തിൽ വിദഗ്ധ സമിതികൾ രൂപീകരിച്ചിരുന്നു. കേരളത്തിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ ബഫർ സോണുകളിലും സമാനമായ പഠനം നടത്തുന്നതിന് 2013ലെ മാതൃകയിൽ പഞ്ചായത്തുതല വിദഗ്ധസമിതികൾ രൂപീകരിക്കാനുള്ള അടിയന്തര ഉത്തരവ് ഉണ്ടാകണം. സമിതികൾ നിർദിഷ്ട സമയത്തിനുള്ളിൽ തയാറാക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകണം സംസ്ഥാന സർക്കാർ സിഇസിക്ക് റിപ്പോർട്ട് നൽകേണ്ടത്.
കേരളത്തിലെ ബഫർ സോണിലെ നിരവധി വില്ലേജുകൾ ഗാഡ്ഗിൽ- കസ്തൂരിരംഗൻ കമ്മിറ്റി നിർദേശിച്ച വില്ലേജുകൾ തന്നെയായതിനാൽ സിഇസിക്ക് നൽകേണ്ട റിപ്പോർട്ട് വേഗത്തിൽ തയാറാക്കാനാകും. ഇത്തരമൊരു തീരുമാനം സർക്കാർ എടുത്ത ശേഷം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനായി കൂടുതൽ സമയം നേടിയെടുക്കാമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ റവന്യൂ, കൃഷി, വനം, തദ്ദേശ സ്വയംഭരണം, സർവേ വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതാധികാര സമിതി അടിയന്തരമായി രൂപീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബഫർ സോണ്‍ ഗ്രൗണ്ട് സർവേ നടത്തണം: കേരള കോണ്‍ഗ്രസ്-എം മുഖ്യമന്ത്രിക്കു നിവേദനം നൽകി
02:00 AM Aug 20, 2022 | Deepika.com