തിരുവനന്തപുരം: സ്വപ്ന സുരേഷിനും പി.സി ജോർജിനുമെതിരായി കന്റോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച സൂചന നൽകി.
തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലും പാലക്കാട്ട് കസബ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കേസിൽ കുറ്റപത്രം നൽകാനുള്ള നടപടികൾ അന്വേഷണ സംഘം വേഗത്തിലാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ പി.സി. ജോർജുമായി ചേർന്ന് സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിലാണ് കന്റോണ്മെന്റ് പോലീസ് കേസെടുത്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണ ചുമതല നൽകി. നിലവിൽ പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
കന്റോണ്മെന്റ് പോലീസ് എടുത്ത കേസിൽ സ്വപ്നയ്ക്കും പി.സി. ജോർജിനും എതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാൽ പ്രത്യേക അന്വേഷണം സംഘം ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ഗൂഢാലോചന കേസിൽ സ്വപ്നയ്ക്കും പി.സി. ജോർജിനും പുറമേ സരിത്തിനെയും പ്രതിയാക്കും.
കേസിൽ എത്രയും വേഗം കുറ്റപത്രം നൽകി വിചാരണ നടപടികളിലേക്കു നീങ്ങാനാണ് അന്വേഷണ സംഘം നിലവിൽ തീരുമാനമെടുത്തിരിക്കുന്നത്. ഇതനുസരിച്ച് അധികം വൈകാതെ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.
സ്വപ്ന സുരേഷിനെതിരേ കുറ്റപത്രം ഉടൻ
02:00 AM Aug 20, 2022 | Deepika.com