പറവൂർ: മകനെ ബസ് ജീവനക്കാർ ആക്രമിക്കുന്നതു കണ്ട് അച്ഛൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
ഗുരുവായൂർ-വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന നർമദ ബസിന്റെ ഡ്രൈവർ പള്ളിപ്പുറം ചെറായി വാരിശേരി വീട്ടിൽ ടിന്റു (40), കണ്ടക്ടർ തൃക്കാക്കര കങ്ങരപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട പെരുനാട് മുഴിക്കൽ വലിയവീട്ടിൽ മിഥുൻ മോഹൻ (40) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടിന് പറവൂർ മുനിസിപ്പൽ കവലയ്ക്ക് സമീപമായിരുന്നു സംഭവം.
കൊച്ചി കരുവേലിപ്പടി കിഴക്കേപറമ്പിൽ ഫർഹാനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ബസിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ തർക്കമുണ്ടാകുകയും ബസ് ഡ്രൈവർ ടിന്റു കത്തിയുമായി ഫർഹാനെ ആക്രമിക്കുകയുമായിരുന്നു.
ഫർഹാന്റെ കൈപ്പത്തിക്ക് പരിക്കേറ്റു. സംഭവം കണ്ട ഫർഹാന്റെ അച്ഛൻ ഫസലുദീൻ (54) സംഭവസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
ഫസലുദീന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ഇന്നു രാവിലെ 11ന് കൽവത്തി ജുമാ മസ്ജിദിൽ കബറടക്കും. രഹ്നയാണ് ഭാര്യ. മകൾ: ഫർഹീൻ (യുകെ), മരുമകൻ: ഷാദ് മോൻ (യുകെ). ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും നടപടി സ്വീകരിച്ചു വരുന്നതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
മകനെ ആക്രമിക്കുന്നതു കണ്ട് അച്ഛൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ബസ് ജീവനക്കാർ അറസ്റ്റിൽ
12:54 AM Aug 20, 2022 | Deepika.com