കോലഞ്ചേരി: യാക്കോബായ സഭയിൽ രണ്ടു വൈദികരെ കൂടി മേല്പട്ട സ്ഥാനത്തേക്ക് ഉയർത്തുന്നു. മെത്രാഭിഷേകത്തിന്റെ ആദ്യപടിയായി ഫാ. ജോഷി ഏബ്രഹാം, ഫാ. ഷിബു കുറ്റിപറിച്ചേൽ എന്നിവരെ ദമാസ്ക്കസിലെ മറാത് സെയ്ദ്നിയ മോർ അഫ്രേം സിറിയൻ ഓർത്തഡോക്സ് ദയറായിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ റന്പാന്മാരായി ഉയർത്തി. ചെന്പകശേരിൽ മർക്കോസ് റന്പാൻ, കുറ്റിപറിച്ചേൽ ഗീവർഗീസ് റന്പാൻ എന്നീ നാമങ്ങൾ ഇവർ സ്വീകരിച്ചു.
സ്ലീബാ പെരുന്നാൾ ദിനമായ സെപ്റ്റംബർ 14 ന് ലബനോനിലെ പാത്രിയർക്കാ അരമനയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇവരെ മേല്പട്ട സ്ഥാനത്തേക്ക് ഉയർത്തും.
ഗീവർഗീസ് റന്പാനെ മലബാർ ഭദ്രാസനത്തിന്റെ ചുമതലയിലേക്കാണ് വാഴിക്കുക. മർക്കോസ് റന്പാൻ തൽകാലം പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറിയായി തുടരും.
മെത്രാൻ വാഴ്ചയിൽ പങ്കെടുക്കുന്നതിന് മലങ്കരയിൽനിന്നും മെത്രാപ്പോലീത്തമാരും വൈദികരും ഭദ്രാസന ഭാരവാഹികളും ബന്ധുമിത്രാദികളുമടങ്ങുന്ന വലിയസംഘം ഇന്ത്യയിൽനിന്നു പോകുന്നുണ്ട്.
യാക്കോബായ സഭയിൽ രണ്ടു പുതിയ റന്പാന്മാർ
12:54 AM Aug 20, 2022 | Deepika.com