പാലക്കാട്: സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പ്രതികളെ പാലക്കാട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. അഞ്ചു മുതൽ എട്ടു വരെയുള്ള പ്രതികളായ കൊട്ടേക്കാട് കുന്നംകാട് സ്വദേശികളായ വിഷ്ണു, സുനീഷ് എന്ന ചിറക് സുര, ശിവരാജൻ, സതീഷ് എന്നിവരെയാണ് മലന്പുഴ കോടതിയിലേയ്ക്ക് അയച്ചത്.
അതേസമയം, ആദ്യം അറസ്റ്റിലായ നവീൻ, സുജീഷ്, അനീഷ്, ശബരീഷ് എന്നിവരെ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നു മുതൽ നാലു വരെയുള്ള പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്നതിനു നിർണായക തെളിവായ, പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, ആയുധങ്ങൾ എന്നിവ കണ്ടെത്തി ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ആയുധങ്ങളുടെ ഉറവിടവും കണ്ടത്തേണ്ടതുണ്ടെന്നുമാണ് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടത്.
എട്ടു പ്രതികളും ബിജെപി അനുഭാവികളെന്നു പോലീസ്
പാലക്കാട്: സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതികളായ എട്ടു പേരും ബിജെപി അനുഭാവികളാണെന്നും പോലീസ്. കൊലപാതകം വ്യക്തിവിരോധത്തെ തുടർന്നാണെന്നാണു പോലീസ് അന്വേഷണഘട്ടത്തിൽ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും ബിജെപിബന്ധവും വ്യക്തമാക്കുന്നത്.
കൊട്ടേക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്കുണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട് എസ്പി നേരത്തെ നടത്തിയ വെളിപ്പെടുത്തൽ. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതോടെ പ്രതികളുടെ ശത്രുത കൂടിയെന്നും തുടർന്നുള്ള ചില പ്രാദേശിക തർക്കങ്ങളാണു കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് അന്ന് പോലീസ് വ്യക്തമാക്കിയത്.
രാഖി കെട്ടിയതുമായി ബന്ധപ്പെട്ടും ഗണേശോത്സവത്തിൽ ഫ്ലക്സ് വയ്ക്കുന്നതിനെച്ചൊല്ലിയും ഉണ്ടായ വാക്കേറ്റങ്ങൾ പ്രകോപനമായെന്നും പ്രതികൾ ഒരോരുത്തർക്കും ഷാജഹാനോടുള്ള പകയ്ക്കു വിവിധ കാരണങ്ങളുണ്ടെന്നും പോലീസ് അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതിനുശേഷമാണു വിയോജിപ്പ് തുടങ്ങിയതെന്ന പോലീസ് ഭാഷ്യം തള്ളിയ കൊലപാതകത്തിന് ആർഎസ്എസ് സഹായം പ്രതികൾക്കു കിട്ടിയെന്നും സിപിഎം പറഞ്ഞിരുന്നു.
ഷാജഹാൻ വധം: നാലു പ്രതികൾ റിമാൻഡിൽ
12:53 AM Aug 20, 2022 | Deepika.com