തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ അനുനയിപ്പിക്കുന്നതിനു പകരം, തുറന്ന പോരിലേക്കു നീങ്ങുന്നതു സർക്കാരിനു തിരിച്ചടിയാകുമെന്നും വാദം.
നിയമസഭ പാസാക്കുന്ന ബില്ലുകൾ അടക്കം തടഞ്ഞുവയ്ക്കുന്നതിനോ രാഷ്ട്ര പതിയുടെ പരിഗണനയ്ക്കയച്ച് അനന്തമായി നീട്ടുന്നതിനോ ഗവർണർക്കു കഴിയുമെന്ന അഭിപ്രായവും സർക്കാർ സജീവമായി പരിഗണിക്കുന്നു.
വൈസ് ചാൻസലറുടെ നിയമനത്തിൽ ചാൻസലറെന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാലാ ഭേദഗതി ബിൽ പോലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർക്കു കഴിയുമെന്നാണു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സാധാരണയായി കേന്ദ്ര വിഷയത്തിലോ കേന്ദ്ര-സംസ്ഥാന വിഷയങ്ങൾ നിർണയിക്കുന്ന കണ്കറന്റ് ലിസ്റ്റിലോ ഉൾപ്പെടുന്ന ബില്ലുകളോ ഓർഡിനൻസുകളോ ആണു കൂടുതൽ വിശദീകരണം തേടി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർക്കു സാധിക്കുക.
എന്നാൽ, യുജിസി മാനദണ്ഡവുമായി ബന്ധപ്പെട്ടും ഗവർണറുടെ അധികാരം കവരുന്ന ഭരണഘടനാ പ്രശ്നമായി വ്യാഖ്യാനിച്ചും ഇത്തരം വിഷയങ്ങളിലെ ബില്ലുകൾ ഗവർണർക്കു തടഞ്ഞുവയ്ക്കുന്നതിനോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നതിനോ സാധിക്കുമെന്നാണു പറയപ്പെടുന്നത്.
കേന്ദ്ര നിയമവുമായി ഏതെങ്കിലും തരത്തിൽ വൈരുദ്ധ്യമുണ്ടാകുന്നുവെന്നു ബോധ്യമാകുന്ന ബില്ലുകളും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർക്കാകും. സർക്കാർ അയയ്ക്കുന്ന ബില്ലുകളും ഓർഡിനൻസുകളും ഇത്തരത്തിൽ കൂടുതൽ നിയമപരിശോധനയ്ക്കായി അയയ്ക്കുകയോ കൂടുതൽ വിശദീകരണം ചോദിച്ചു തടഞ്ഞുവയ്ക്കുകയോ ചെയ്താൽ സർക്കാർ കൂടുതൽ കുരുക്കിലേക്കു നീങ്ങുമെന്നാണു വാദം.
ഇപ്പോൾ, കണ്ണൂർ സർവകലാശാലയിലെ ഗവർണറുടെ നടപടിക്കെതിരേ നിയമയുദ്ധത്തിന് സർക്കാർ തയാറെടുക്കുകയാണെങ്കിലും ഗവർണറെ അപ്പാടെ പിണക്കുന്നതിനോടു സർക്കാരിനും താത്പര്യമില്ല.
ഇന്നലെ രാഷ്ട്രീയമായി ഗവർണറുടെ നടപടിയെ എതിർത്തു കൊണ്ടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയും നിയമമന്ത്രിയും ഗവർണറെ തള്ളി രംഗത്തെത്താത്തതും ഇതേ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്.
മിൽമ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ക്ഷീരസംഘം സഹകരണബില്ലും ഗവർണർ തടഞ്ഞുവച്ചിരിക്കുകയാണ്. ക്ഷീരസംഘങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാക്കി.
അഡ്മിനിസ്ട്രേറ്റർക്ക് വോട്ടവകാശം നൽകിയിരുന്നു. ഇതുകൂടാതെ, അഡ്മിനിസ്ട്രേറ്റർ ചുമതലപ്പെടുത്തുന്നയാൾക്കും വോട്ടവകാശം നൽകുന്നതിനുള്ള ബില്ലാണ് നിയമസഭ പാസാക്കി ഗവർണർക്കു സമർപ്പിച്ചത്. എന്നാൽ, വോട്ടവകാശം എങ്ങനെ ചുമതലപ്പെടുത്താൻ കഴിയുമെന്ന ഭരണഘടനാചോദ്യമാണു ഗവർണർ ഉന്നയിക്കുന്നത്. ഇതിനു മറുപടി നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടുമില്ല.
ഗവർണറുമായുള്ള പോര് സർക്കാരിനു തിരിച്ചടിയാകുമെന്നു വാദം
01:56 AM Aug 19, 2022 | Deepika.com