വിഴിഞ്ഞം: അവകാശങ്ങൾ നേടിയെടുക്കാൻ കൊടും വെയിലിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കാൻ വേണ്ടിവന്നാൽ തന്റെ താമസവും പ്രാർഥനയും ബിഷപ്സ് ഹൗസിൽ നിന്ന് സമരപ്പന്തലിലേക്ക് മാറ്റുമെന്ന് തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ.
തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണംമൂലം വീടുകളും തൊഴിലും നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം തേടി തീരദേശവാസികൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം സ്തംഭിപ്പിച്ചു നടത്തുന്ന രാപകൽ സമരത്തിന്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്ന ആർച്ച്ബിഷപ്. ദിവസങ്ങളായി മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെക്കുറിച്ച് അന്വേഷിക്കുന്നതിനോ ചർച്ച ചെയ്യുന്നതിനോ സർക്കാർ തയാറായിട്ടില്ല. പോലീനെ ഉപയോഗിച്ച് സമരം അടിച്ചമർത്താൻ ശ്രമിച്ചാൽ ഭരണകൂടത്തിനെ പാഠം പഠിപ്പിക്കുമെന്ന് ആർച്ച് ബിഷപ് മുന്നറിയിപ്പ് നൽകി.
പ്രതിഷേധം കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരമായി മാറുമ്പോൾ സ്വാഭാവികമായി നമ്മുടെ തലമുറയോട് ചെയ്യുന്ന ചരിത്രനിയോഗമാകും. കണ്ടിട്ടും മനസിലായിട്ടും കണ്ണു തുറക്കാത്ത ഭരണാധികാരികളോട് ഒന്നേ പറയാനുള്ളൂ; ജീവനുള്ളിടത്തോളം കാലം ഇതിനെതിരേ പൊരുതും.
മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം കേരളത്തിന്റെ എല്ലാ ജില്ലകളിലെയും ഗ്രാമങ്ങളിലെയും ലത്തീൻ രൂപതകൾ ഏറ്റെടുത്തത് നിസാര കാര്യമല്ല. വായ് തുറക്കാത്ത രണ്ട് മന്ത്രിമാർ ഇന്നലെ വാ തുറന്നു. എന്നാൽ ഇവരുടെ വാക്കുകൾ വസ്തുതാ വിരുദ്ധമായിരുന്നുവെന്നും ആർച്ച് ബിഷപ് പറഞ്ഞു.
താമസം സമരപ്പന്തലിലേക്കു മാറ്റുമെന്ന് ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
01:17 AM Aug 18, 2022 | Deepika.com