കോഴിക്കോട്: ലൈംഗികപീഡന പരാതിയില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി വിധിയില്‍ വിചിത്രമായ പരാമര്‍ശങ്ങള്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം പ്രതിഭാഗം സമര്‍പ്പിച്ച ഫോട്ടോ പരിശോധിച്ചതില്‍നിന്നു പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നതായതിനാല് ലൈംഗികപീഡനക്കുറ്റം നിലനില്‍ക്കില്ലെന്നാണു കോഴിക്കോട് സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍.
ശാരീരികമായി വൈകല്യമുള്ള 74 വയസുകാരനായ സിവിക് ചന്ദ്രന് മുപ്പതുകാരിയെ ബലമായി പീഡിപ്പിച്ചുവെന്നു വിശ്വസിക്കാന്‍ കഴിയില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ പരാമര്‍ശത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണു പരാതിക്കാരി.
സിവിക് ചന്ദ്രന് പീഡിപ്പിച്ചുവെന്ന പരാതിയില്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. നേരത്തേ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പീഡന പരാതിയില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
2020 ഫെബ്രുവരി എട്ടിന് വൈകിട്ട് കൊയിലാണ്ടി നന്തിയില്‍ ഒരു ക്യാമ്പില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ യുവതിയുടെ കൈയില്‍ കയറിപ്പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷന് കേസ്. ഐപിസി 354 (എ), 341, 354 വകുപ്പുകള്‍ ചേര്‍ത്താണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 2020-ല്‍ നടന്ന സംഭവത്തില്‍ 2022 ജൂലായ് 29നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതു കെട്ടിച്ചമച്ച പരാതിയാണെന്നുമാണു പ്രതിഭാഗം വാദിച്ചത്.
പരാതിക്കാരി വിദ്യാഭ്യാസമുള്ളയാളും ലൈംഗികപീഡനത്തിന്റെ അനന്തരഫലങ്ങള്‍ അറിയുന്നയാളുമാണ്. പ്രതിക്കെതിരേ നേരത്തേ ഒരു കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ പേര് പരാതിയുമായി മുന്നോട്ടുവരുമെന്നും പ്രോസിക്യൂഷനും വാദിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചശേഷമാണു കോടതിയുടെ ഉത്തരവുണ്ടായത്.
വിവിധ വനിതാനേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും വിരമിച്ച ന്യായാധിപന്മാരും വിധിയിലെ പരാമര്‍ശത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും കോടതിയുടെ പരാമർശം ചർച്ചയായിട്ടുണ്ട്.
ലൈംഗികപീഡന പരാതി: സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം
12:27 AM Aug 18, 2022 | Deepika.com