കാസർഗോഡ്: കർഷകദിനം കണ്ണീർ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇൻഫാമിന്റെ നേതൃത്വത്തിൽ ഭീമനടി ടൗണിൽ സംഘടിപ്പിച്ച കർഷകറാലിയിൽ പ്രതിഷേധമിരന്പി. ഇൻഫാം ദേശീയ ചെയർമാൻ മോൺ.ജോസഫ് ഒറ്റപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ വൻ പ്രക്ഷോഭം ഉണ്ടാകുമെന്നും ഇനിയും ഈ അവഗണന കൈയും കെട്ടി നോക്കിയിരിക്കുമെന്ന് ഭരണാധികാരികൾ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീമനടി വിമല എൽപി സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച പ്രതിഷേധറാലി ഇടവക വികാരി ഫാ.ജോസ് തൈക്കുന്നുംപുറം ഫ്ളാഗ് ഓഫ് ചെയ്തു. ഇൻഫാം മേഖല ഡയറക്ടർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം ആമുഖ പ്രഭാഷണം നടത്തി.
വന്യമൃഗശല്യം, ബഫർ സോൺ, കാർഷികോത്പന്നങ്ങളുടെ വിലയിടിവ്, നിത്യോപയോഗ സാധനങ്ങളുടെ വില വർധന, പ്രകൃതിക്ഷോഭം തുടങ്ങിയ കാര്യങ്ങളിൽ കർഷകരെ സഹായിക്കുന്ന യാതൊരുവിധ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഇൻഫാം കർഷകദിനം കണ്ണീർദിനമായി ആചരിച്ചത്. ഇൻഫാം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കണ്ണീർദിനത്തോടനുബന്ധിച്ച് വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
വനവിസ്തൃതി വർധിപ്പിക്കുന്നതിനായി കർഷകന്റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. കേരള കർഷക അതിജീവന സമിതി ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഇരിട്ടി ഓഫീസിലേക്ക് നടത്തിയ കർഷക അതിജീവന മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സർക്കാരിന് വനവിസ്തൃതി വർധിപ്പിക്കണമെങ്കിൽ ഭൂമി പൊന്നുംവില കൊടുത്തു വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കർഷകദിനം കണ്ണീർദിനമായി ആചരിച്ച് ഇൻഫാം
12:27 AM Aug 18, 2022 | Deepika.com