കോട്ടയം: ഭിന്നശേഷിയുള്ള കുട്ടികൾക്കായി വാങ്ങുന്ന ഒന്പതു ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്കു നികുതിയിളവു പ്രഖ്യാപിച്ചു സർക്കാർ.
ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മാനസിക വെല്ലുവിളികൾ തുടങ്ങിയ വൈകല്യമുള്ളവർക്കായി വാങ്ങുന്ന വാഹനങ്ങൾക്കാണു നികുതി ഇളവ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. വികസന വൈകല്യമുള്ള കുട്ടികളെ ചികിത്സാ ആവശ്യങ്ങൾക്കായി കൊണ്ടുപോകുന്നതിന് പൊതുഗതാഗതം അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്.
നികുതിയിളവ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ പരിവാറിന്റെ ഇടുക്കി-എറണാകുളം കോഒാർഡിനേറ്ററുമായ പ്രഫ. ജോസ് അഗസ്റ്റിൻ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. ഇളവ് ലഭിക്കുന്നതിനു രക്ഷിതാക്കൾ നിർബന്ധമായും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. വികലാംഗനായ വ്യക്തിയുടെ പേരിലാണ് വാഹനം വാങ്ങേണ്ടതെന്ന പ്രത്യേകതയുണ്ട്.
കേരള മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്ട്, 1976 പ്രകാരം, ശാരീരിക വൈകല്യമുള്ളവരുടെ ഉടമസ്ഥതയിലുള്ള മുച്ചക്ര വാഹനങ്ങൾ, വണ്ടികൾ, മോട്ടോർ സൈക്കിളുകൾ, മോട്ടോർ കാറുകൾ എന്നിവയെ നികുതി അടയ്ക്കുന്നതിൽ നിന്നു സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള വാഹനത്തിന് നികുതിയിളവ്
12:27 AM Aug 18, 2022 | Deepika.com