തിരുവനന്തപുരം: അഴിമതിനിരോധന സംവിധാനമായ ലോകായുക്തയുടെ ചിറകരിയുന്നതിനായി കൊണ്ടുവരുന്ന ലോകായുക്ത ഭേദഗതി ബില്ലിന്റെ കരട് അംഗീകരിക്കുന്ന മന്ത്രിസഭായോഗത്തിൽ എതിർപ്പുമായി സിപിഐ മന്ത്രിമാർ.
ലോകായുക്തയുടെ അന്തിമവിധിക്കുമേൽ അപ്പീൽ അധികാരിയായി മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവരെ നിശ്ചയിച്ച മൂന്ന്, 14 വകുപ്പുകളിലെ ഭേദഗതിയെയാണു സിപിഐ മന്ത്രിമാർ എതിർത്തത്.
അപ്പീൽ അധികാരിയായി മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ വ്യക്തികൾക്കു പകരം സിപിഐയുടെ പ്രാതിനിധ്യംകൂടി ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കാനുള്ള നിർദേശം ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്പോൾ ഭേദഗതിയായി കൊണ്ടുവരാമെന്നും സർക്കാർ ഇത് അംഗീകരിക്കാമെന്നുമുള്ള സിപിഎം അംഗങ്ങളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബിൽ മന്ത്രിസഭ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
മന്ത്രിസഭയിലെ സിപിഐയുടെ എതിർപ്പു നിലനിർത്തിയാൽ കൂട്ടത്തരവാദിത്വം നഷ്ടമായെന്നു കണക്കാക്കി മന്ത്രിസഭ രാജിവയ്ക്കേണ്ട സാഹചര്യം വരും. ഇതൊഴിവാക്കാനാണു സിപിഐ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തി അപ്പീൽ സമിതി രൂപീകരിക്കാമെന്ന ഒത്തുതീർപ്പ് നിർദേശം സമർപ്പിച്ചത്.
അഞ്ചംഗ അപ്പീൽ സമിതി ലോകായുക്തയുടെ അന്തിമവിധി പരിശോധിക്കണമെന്ന ഭേദഗതി നിർദേശമാകും സിപിഐ മുന്നോട്ടുവയ്ക്കുക. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, റവന്യു-നിയമ മന്ത്രിമാർ എന്നിവരാകും സമിതിയിൽ ഉണ്ടാകുക. പ്രതിപക്ഷനേതാവിനെക്കൂടി ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ ഭൂരിപക്ഷാഭിപ്രായത്തിനാകും നിയമപരമായ സാധുത ലഭിക്കുക.
ലോകായുക്ത ഭേദഗതി ബിൽ അവതരണവേളയിൽ സിപിഐ ഇത്തരം ഭേദഗതിയാകും അവതരിപ്പിക്കുക. ലോകായുക്ത ഭേദഗതി ബിൽ അടക്കം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലിന്റെ കരടും സർവകലാശാലാ വൈസ് ചാൻസലർമാരെ നിശ്ചയിക്കാനുള്ള ഗവർണറുടെ അധികാരം കവരുന്ന ബില്ലിന്റെ കരടും മന്ത്രിസഭ അംഗീകരിച്ചു.
ഇന്നലെ രാവിലെ മന്ത്രിസഭാ യോഗത്തിനു മുൻപു സിപിഐ മന്ത്രിമാർ, റവന്യു മന്ത്രി കെ. രാജന്റെ ചേംബറിൽ യോഗം ചേർന്ന് ലോകായുക്ത ഭേദഗതിയെ എതിർക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഓണ്ലൈൻ മന്ത്രിസഭായോഗം ആരംഭിച്ച് ലോകായുക്ത ഭേദഗതി ബില്ലിന്റെ കരട് അവതരിപ്പിച്ച വേളയിൽത്തന്നെ മന്ത്രി രാജൻ എതിർപ്പ് അറിയിച്ചു. ലോകായുക്തയുടെ അധികാരം കവർന്ന് മുഖ്യമന്ത്രിയെയും ഗവർണറെയും അപ്പീൽ അധികാരിയായി നിശ്ചയിക്കുന്ന ലോകായുക്ത ഭേദഗതി നിയമത്തിന്റെ മൂന്ന്, 14 വകുപ്പിലെ ഭേദഗതിയിൽ എതിർപ്പുണ്ടെന്നു രാജൻ പറഞ്ഞു.
സിപിഐയുടെ വാദം വിശദമായി കേട്ടശേഷം ഓർഡിനൻസിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തിയുള്ള കരട് ഭേദഗതി ബിൽ നിയമപ്രശ്നത്തിനിടയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നേരത്തേയുണ്ടായിരുന്ന ഓർഡിനൻസിലെ അതേ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള കരട് ബിൽ നിയമസഭയിൽ അവതരിപ്പിച്ചില്ലെങ്കിൽ ബില്ലിനു മുൻകാല നിയമപ്രാബല്യം ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പകരം സ്വീകരിക്കാവുന്ന വ്യവസ്ഥകൾ നിയമമന്ത്രി വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ മന്ത്രി പി. രാജീവ് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചു. സിപിഐ മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തിയുള്ള ഭേദഗതി നിയമസഭയിലെ ബില്ലവതരണ വേളയിൽ പരിഗണിക്കാമെന്നും ഇക്കാര്യത്തിൽ ചർച്ച ചെയ്തു സമവായം ഉണ്ടാക്കാമെന്നും രാജീവ് അറിയിച്ചു. ഇതോടെ ബില്ലുകളുടെ കരട് ഏകകണ്ഠമായി മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
ലോകായുക്ത ഭേദഗതി ബില്ലിൽ സിപിഐയുടെ ഉടക്ക്
02:14 AM Aug 17, 2022 | Deepika.com