വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമാണം ആരംഭിച്ചതോടെ വീടുകളും തൊഴിലും നഷ്ടപ്പെട്ട കടലിന്റെ മക്കൾ നിലനില്പിനായി അനിശ്ചിതകാല രാപകൽ സമരം തുടങ്ങി. ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ മാർച്ചിൽ അന്താരാഷ്ട്ര തുറമുഖ നിർമാണും പൂർണമായി സ്തംഭിച്ചു.
മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയായ തീരശോഷണത്തിന് കാരണമായ അന്താരാഷ്ട്ര തുറമുഖ നിർമാണം നിർത്തിവച്ച് തങ്ങളുടെയും വിദഗ്ധരുടെയും സംഘത്തെ ഉൾപ്പെടുത്തിയുള്ള ശാസ്ത്രീയപഠനം നടത്തുക, വീടും വസ്തുക്കളും നഷ്ടപ്പെടുന്നവർക്കു തത്തുല്യമായ നഷ്ടപരിഹാരം അടിയന്തരമായി നൽകുക എന്നിങ്ങനെ ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചാണു തിരുവനന്തപുരം ലത്തീൻ രൂപതയിലെ മത്സ്യത്തൊഴിലാളികളായ ആയിരങ്ങൾ സമരമുഖത്തിറങ്ങിയത്.
അതിരൂപത കരിദിനമായി പ്രഖ്യാപിച്ചിരുന്ന ഇന്നലെ 115 പള്ളികളിൽ പ്രതിഷേധ സൂചകമായി രാവിലെതന്നെ കരിങ്കൊടി ഉയർത്തി. പരുത്തിയൂർ പള്ളി വികാരി ഫാ.ജേക്കബ് സ്റ്റെല്ലസിന്റെയും കൊല്ലംകോട് ഇടവക വികാരി ഫാ.ആന്റോ ജ്യോതിസ്, സഹവികാരി ഫാ. നിതേഷ് എന്നിവരുടെയും നേതൃത്വത്തിൽ പ്രതിഷേധക്കാർ രാവിലെ പതിനൊന്നോടെ തുറമുഖ കവാടമായ മുല്ലൂരിലേക്ക് ഒഴുകിയെത്തി.
കൂടാതെ അഞ്ചുതെങ്ങ്, വേളി മുതലുള്ള പള്ളികളിലെ യുവാക്കളുടെയും പുല്ലുവിള മേഖലയിലെ പത്ത് ഇടവകകളിൽനിന്നുള്ള യുവാക്കളുടെയും കരിങ്കൊടി ഏന്തിയുള്ള ബൈക്ക് റാലിയും എത്തിയതോടെ മുല്ലൂരിലെ സമര മേഖല വൻ പ്രതിഷേധത്തിനു സാക്ഷിയായി. ബൈക്കുകളിലും വാഹനങ്ങളിലും എത്തിയ പ്രതിഷേധക്കാരെ മുല്ലൂർ കലുങ്കുനടയിൽ ബാരിക്കേഡുകൾ തീർത്ത് പോലീസ് തടഞ്ഞു.
തുടർന്ന് തടിച്ചുകൂടിയ പ്രതിഷേധക്കാർ സർക്കാരിനും അദാനിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡുകൾ തള്ളി മാറ്റി തുറമുഖ നിർമാണ സ്ഥലത്തേക്കു പോകാനൊരുങ്ങിയ പ്രതിഷേധക്കാരെ വൈദികരും നേതാക്കന്മാരും ചേർന്ന് തടഞ്ഞത് പ്രശ്നങ്ങൾ ഒഴിവാക്കി. കരിങ്കൊടിയുമായി ബാരിക്കേഡിനു മുകളിൽ കയറിയിരുന്നു മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെയും നേതാക്കൾ ഇടപെട്ട് താഴെയിറക്കി.
പ്രതിഷേധക്കാരെ നിയന്ത്രിക്കാനും ക്രമസമാധാന പാലനത്തിനുമായി ഡിസിപി അജിത്കുമാറിന്റെയും ഫോർട്ട് എ.സി. ഷാജി, കൺട്രോൾ റൂം എസി പ്രതാപൻനായർ , നർക്കോട്ടിക് സെൽ എസി ഷീൻ തറയിൽ, വിഴിഞ്ഞം, കോവളം, നേമം, തിരുവല്ലം, തമ്പാനൂർ, കരമന എന്നീ സ്റ്റേഷനുകളിലെ സി.ഐമാരുടെയും നേതൃത്വത്തിൽ 375 പോലീസുകാർ ജലപീരങ്കി ഉൾപ്പെടെ എല്ലാ തയാറെടുപ്പുകളുമായി നിലയുറപ്പിച്ചിരുന്നു.
നാലോടെ വേലി കെട്ടാൻ കൂടുതൽ ബാരിക്കേഡുകളുമായെത്തിയ പോലീസ് വാഹനത്തെയും സമരക്കാർ തടഞ്ഞു. പ്രശ്നം സംഘർഷത്തിന്റെ വക്കിൽ എത്തിയതോടെ ഇറക്കിയ ബാരിക്കേഡുകൾ വീണ്ടും ലോറിയിൽ കയറ്റി തത്കാലം പ്രശ്നം പരിഹരിച്ചു. സർക്കാരിന്റെ പൂർണമായ ഉറപ്പു ലഭിക്കാതെ പിരിഞ്ഞുപോകില്ലെന്ന് അറിയിച്ച നേതാക്കൾ സമരവുമായി ഏതറ്റംവരെയും പോകാൻ തയാറാണെന്നും പറഞ്ഞു.
വിഴിഞ്ഞം തുറമുഖം: നിലനില്പിനായി കടലിന്റെ മക്കൾ അനിശ്ചിതകാല സമരം തുടങ്ങി
01:11 AM Aug 17, 2022 | Deepika.com