അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാത നേര്യമംഗലം വനത്തിലൂടെ കടന്നുപോകുന്ന ഭാഗത്തു ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം റോഡരികിൽ വാഹനത്തിൽ കരിക്കു വിറ്റുവന്നിരുന്ന മൂന്നു യുവാക്കളെ വനപാലകർ അറസ്റ്റ് ചെയ്തു. വനത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ആരോപിച്ചാണ് റോഡിൽ കച്ചവടം നടത്തിയവർക്കെതിരേ കേസ് എടുത്തത്.
അടിമാലി പത്താം മൈൽ സ്വദേശികളായ രണ്ടു യുവാക്കളും ദിവസക്കൂലിക്കു കരിക്ക് വെട്ടാൻവന്ന തൊഴിലാളിയായ യുപി സ്വദേശിയെയുമാണ് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഒാഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ കരിക്ക് വിൽക്കാൻ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ അടിമാലി പത്താംമൈൽ സ്വദേശികളായ സി.ജെ. വർഗീസ്, മീരാൻകുഞ്ഞ്, യുപി സ്വദേശി മുഹമ്മദ് ഷാ എന്നിവരെ ഇന്നലെ രാവിലെ കോടതി റിമാൻഡ് ചെയ്തു. നേര്യമംഗലം സംരക്ഷിത വനമേഖലയിൽ അനധികൃതമായി പ്രവേശിച്ചു കച്ചവടം നടത്തിയതിനാണ് വനം-വന്യജീവി നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ചു കേസ് എടുത്തതെന്നു റേഞ്ച് ഓഫീസർ പറഞ്ഞു.
ഇതിനിടെ, നേര്യമംഗലം വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ വനം വകുപ്പിന്റെ അമിത അധികാര പ്രയോഗത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുറച്ചു മാസങ്ങൾക്ക് മുന്പ് ഈ ഭാഗത്തു വാഹനങ്ങൾ നിർത്തുന്നതിനടക്കം വനംവകുപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി വനംവകുപ്പ് ദേശീയപാതയിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. ഇതിനെതിരേ ജനകീയ കൂട്ടായ്മയുടെയും പ്രതിപക്ഷ സംഘടനകളുടെയും പ്രതിഷേധം ശക്തമായതോടെ തുടർ നടപടികളിൽനിന്നു വനംവകുപ്പ് തത്കാലം പിൻമാറിയിരുന്നു.
റോഡിൽ കരിക്ക് വിറ്റവർക്കെതിരേ വനത്തിൽ കയറിയെന്നു കേസ്
01:11 AM Aug 17, 2022 | Deepika.com