കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സൻ മാവുങ്കല്‍ കോവിഡ് കാലത്ത് വീട്ടാവശ്യങ്ങള്‍ക്കും മദ്യം വാങ്ങാനും പോലീസിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി ആരോപണം.
മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി ജെയ്സണ്‍ ആണ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഐജി ലക്ഷ്മണ, മുന്‍ ഡിഐജി സുരേന്ദ്രന് എന്നിവരുമായി മോന്‍സനുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തായതോടെ മുമ്പും ആരോപണം ഉയര്‍ന്ന ഇവര്‍ക്ക് ക്ലീന്‍ചീറ്റ് നല്കിയ ക്രൈംബ്രാഞ്ച് വെട്ടിലായി.
മോൻസന്റെ വീട്ടില്‍ മീനും തേങ്ങയും കൊണ്ടുവന്നിരുന്നതും പോലീസുകാര്‍ക്ക് നല്കാന് മദ്യം വാങ്ങാന്‍ ഉപയോഗിച്ചിരുന്നതും ഡിഐജിയുടെ വാഹനമായിരുന്നു. പോലീസിന്റെ വാഹനപരിശോധനയില്നിന്ന് രക്ഷപ്പെടാന്‍ ഐജിയുടെ ഒപ്പും സീലും ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ ജെയ്സണ്‍ ഒരു പരാതിക്കാരനോട് വെളിപ്പെടുത്തുന്നതിന്റെ വാട്സ് ആപ്പിലെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കോവിഡ് കാലത്ത് മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നിരുന്നതും പോലീസുകാര്‍ക്കുള്ള മദ്യം വാങ്ങാന്‍ പോയിരുന്നതും മുന്‍ ഡിഐജി സുരേന്ദ്രന്റെ ഇന്നോവ കാറിലായിരുന്നു. ഇത്തരത്തില്‍ 2020ല്‍ പലതവണ കാര്‍ ഉപയോഗിച്ചു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഇതിനാലാണ് ഡിഐജിയുടെ വാഹനം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്. ആലപ്പുഴയിലുള്ള സഹോദരിയുടെ വീട്ടില്‍ പലതവണ പോലീസ് വാഹനത്തില്‍ പോയി.
ഡിഐജിയുടെ ഡ്രൈവറായ പോലീസ് ഉദ്യോഗസ്ഥന്‍തന്നെയാണ് ഈ ആവശ്യങ്ങള്‍ക്കായി മോന്‍സനെയും അയാളുടെ ജീവനക്കാരനെയും ഈ സ്ഥലങ്ങളിലേക്കെല്ലാം കൊണ്ടുപോയിരുന്നത്. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോന്സൻ തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് മടങ്ങിയത് ഡിഐജിയുടെ ഔദ്യോഗിക വാഹനത്തില്‍ സൈറണ്‍ മുഴക്കിയാണ്.
ഐജി ലക്ഷ്മണയും മോന്‍സനെ വഴിവിട്ടു സഹായിച്ചതായും വെളിപ്പെടുത്തലുണ്ട്. ലോക്ഡൗണില്‍ ലക്ഷ്മണ അനുവദിച്ച യാത്രാപാസ് ആയിരുന്നു മോന്‍സനും ജീവനക്കാരും ഉപയോഗിച്ചിരുന്നത്. ഇന്‍ഷ്വറന്‍സ് കാലാവധി തീര്‍ന്നതും ആര്‍സി ബുക്ക് ശരിയല്ലാത്തതുമായ വാഹനങ്ങളായിരുന്നു മോന്‍സന്റേത്.
ആ സമയത്താണ് ഐജി ഒരു ലെറ്റര്‍പാഡില്‍ പ്രത്യേകമായി ഒപ്പിട്ടുനല്‍കിയ പാസ് നല്‍കിയത്. ഡല്‍ഹിയില്‍ നാഗാലാന്‍ഡ് പോലീസിന്റെ ക്യാമ്പില്‍ താമസിക്കാന്‍ മോന്സന് ഐജി ലക്ഷ്മണ സൗകര്യം ഒരുക്കിയെന്നും ശബ്ദസന്ദേശത്തിലുണ്ട്.
മോന്സന് മീനും മദ്യവും വാങ്ങാന്‍ ഡിഐജിയുടെ വാഹനം
01:11 AM Aug 17, 2022 | Deepika.com