കൊച്ചി: കൊച്ചിന് ഷിപ്യാര്ഡിന്റെ ഉടമസ്ഥതയിലുള്ള ഹൂഗ്ലി കൊച്ചിന് ഷിപ്യാർഡ് ലിമിറ്റഡ് (എച്ച്സിഎസ്എല്‍) ഹൗറയിലെ നസീര്‍ഗന്‍ജില്‍ പുതുതായി നിര്‍മിച്ച അത്യാധുനിക കപ്പല്‍ശാല കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രാജ്യത്തിനു സമര്‍പ്പിച്ചു.
നാസിര്‍ഗന്‍ജിലെ രണ്ടു നൂറ്റാണ്ട് പഴക്കമുള്ള എച്ച്ഡിപിഎല്‍ കപ്പല്‍ നിര്‍മാണ യാര്‍ഡ് 180 കോടി ചെലവില്‍ പുനരുജ്ജീവിപ്പിച്ചാണ് എച്ച്സിഎസ്എല്‍ സ്ഥാപിച്ചത്. രോഗശയ്യയിലായിരുന്ന ഒരു പൊതുമേഖലാ യൂണിറ്റിനെ മറ്റൊരു പൊതുമേഖലാ സ്ഥാപനം വഴി പുനരുജ്ജീവിപ്പിച്ച് ആധുനിക കപ്പല്ശാലയാക്കി മാറ്റിയത് രാജ്യത്തിനുതന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
ഗംഗ-ഭാഗീരഥി-ഹൂഗ്ലി, യുപി, ബിഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ദേശീയജലപാത-1ലെയും പശ്ചിമബംഗാള്‍, ആസാം, അരുണാചല്‍പ്രദേശ്, മേഘാലയ എന്നിവ ഉള്‍ക്കൊള്ളുന്ന ദേശീയ ജലപാത 2ലെയും ഷിപ്പിംഗിന്റെയും നാവിഗേഷന്റെയും ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ജല്‍ മാര്‍ഗ് വികാസ് പദ്ധതിയുടെ ഭാഗമായാണ് കപ്പല്‍ശാല പുനരുജ്ജീവിപ്പിച്ചത്.
ഒന്നാം ഘട്ടത്തില്‍ 1500-2000 ടണ്‍ കപ്പലുകളുടെ വാണിജ്യ നാവിഗേഷന്‍ ഇതുവഴി സാധ്യമാക്കും. ദേശീയ ജലപാതകളുടെ വികസനം പുതിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കും. ചരക്കുനീക്കങ്ങള്‍, പാസഞ്ചര്‍ കപ്പല്‍ നിര്‍മാണവും പ്രവര്‍ത്തനങ്ങളും, ക്രൂയിസ് പ്രവര്‍ത്തനങ്ങള്‍, കപ്പല്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ കൂടാതെ ആഴക്കടല്‍ മത്സ്യബന്ധന കപ്പലുകള്‍ നിര്‍മിക്കാനുള്ള അവസരവും ഇവിടെയുണ്ട്. കേന്ദ്ര ആയുഷ് മന്ത്രി ശാന്തനു ഠാക്കൂര്‍, പ്രസൂണ്‍ ബാനര്‍ജി എംപി, കൊച്ചി കപ്പല്‍ശാലാ ചെയര്മാന് മധു എസ്. നായര്‍, സിഎസ്എല്‍ ഡയറക്ടര്‍മാര്‍, ചെയര്മാന് എസ്എംപി വിനീത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചിന് ഷിപ്യാര്ഡിന്റെ ഹൂഗ്ലി കപ്പല്‍ശാല രാജ്യത്തിനു സമര്‍പ്പിച്ചു
12:20 AM Aug 17, 2022 | Deepika.com