തിരുവനന്തപുരം: മുൻമന്ത്രി കെ. ടി. ജലീലിന്റെ കാഷ്മീർ പരാമർശം അംഗീകരിക്കാനാകാത്തതെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ജലീലിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ രോഷാകുലനായ ഗവർണർ, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കു ശേഷം ഇതുസംബന്ധിച്ച കൃത്യമായ നിലപാട് വ്യക്തമാക്കുമെന്ന സൂചനയും നൽകി.
കെ.ടി. ജലീലിന്റെ പരാമർശം താൻ കണ്ടുവെന്നും അതു വളരെ ദൗർഭാഗ്യകരമായിപ്പോയെന്നും ഗവർണർ പറഞ്ഞു. ഇത് അംഗീകരിക്കാനാകുന്നതല്ല. ഇതു വല്ലതും അറിഞ്ഞിട്ട് പറഞ്ഞതാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്നു ആശ്ചര്യപ്പെട്ടുപോയി. പാങ്ങോട് സൈനിക ക്യാന്പിൽ ആസാദി കാ അമൃത് മഹോത്സവം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഗവർണർ.
ഇത്രയും അപമാനകരമായ പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. ഇപ്പോൾ ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത് - അദ്ദേഹം പറഞ്ഞു.
കെ.ടി. ജലീലിന്റെ വിവാദ കാഷ്മീർ പരാമർശത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വിവാദ പരാമർശത്തെ ന്യായീകരിച്ച് ജലീൽ കഴിഞ്ഞ ദിവസം വീണ്ടും ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. സിപിഎം നേതൃത്വം ജലീലിനെ തള്ളിപ്പറഞ്ഞെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കോണ്‍ഗ്രസും ബിജെപിയും ജലീലിന്റെ പ്രസ്താവനയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.
പാക് അധിനിവേശ കാഷ്മീരിനെ ആസാദ് കാഷ്മീർ എന്നും കാഷ്മീർ താഴ്വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ഇന്ത്യൻ അധീന കശ്മീർ എന്നുമാണു കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വിശേഷിപ്പിച്ചത്.
പ്രതിഷേധം കടുപ്പിക്കാന്‍ ബിജെപി
കോഴിക്കോട്: ആസാദ് കാഷ്മീർ പരാമര്‍ശത്തില്‍ കെ.ടി.ജലീലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി.
കെ.ടി. ജലീലിന്റെത് രാജ്യദ്രോഹ നിലപാടെന്ന രീതിയിൽ വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ബിജെപി സംസ്ഥാന നേതൃത്വം ആരംഭിച്ചു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.
പാക്കിസ്ഥാന് ചാരനെ പോലെയാണ് ജലീലിന്റെ വാക്കുകള്‍. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത ജലീല്‍ നിയമ നടപടി നേരിടണമെന്നും ജലീല്‍ മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു. ജലീലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാന് വാദത്തെ എംഎല്‍എ ന്യായീകരിക്കുന്നത് വിചിത്രമായ വസ്തുതയാണെന്നും ജലീലിന്റെ പഴയ സ്വഭാവം ജമാ അത്തെ ഇസ്ലാമിയുടെതാണെന്നും ബിജെപി നേതാവ് എം.ടി. രമേശ് വിമര്‍ശിച്ചു.
ജലീലിന്റെ കാഷ്മീർ പരാമർശം അംഗീകരിക്കാനാകാത്തത്; രോഷാകുലനായി ഗവർണർ
01:25 AM Aug 15, 2022 | Deepika.com