തിരുവനന്തപുരം: ഹൈബി ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. േ ഹൈബി ഈഡൻ, എംഎൽഎ ഹോസ്റ്റലിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴിയിൽ തെളിവില്ലെന്നാണു സിബിഐ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ആദ്യം പോലീസ് അന്വേഷിച്ച കേസ് സംസ്ഥാന സർക്കാരാണ് സിബിഐയെ ഏൽപ്പിച്ചത്. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചത്.
ബലാത്സംഗ കേസിൽ തെളിവ് കണ്ടെത്താനായില്ലെന്നും കേസിലെ പരാതിക്കാരിക്കു തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് സിബിഐ വ്യക്തമാക്കുന്നത്. പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കേരള പോലീസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എംപിക്കെതിരേ തെളിവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സ്ത്രീയുടെ പരാതി വ്യാജമെന്നു തുടക്കം മുതലേ കോണ്ഗ്രസ് വാദിച്ചിരുന്നു. കേസ് സിബിഐക്ക് വിട്ടതിനെ കോണ്ഗ്രസ് നേതാക്കൾ എതിർക്കുകയും വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. നാലു വർഷത്തോളം കേരള പോലീസ് അന്വേഷിച്ച കേസാണിത്. തെളിവ് ലഭിക്കാത്തതിനെ തുടർന്ന്, കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് കേസ് സിബിഐക്ക് കൈമാറിയത്.
ഹൈബി ഈഡനെതിരേ തെളിവില്ലെന്നു സിബിഐ
01:25 AM Aug 15, 2022 | Deepika.com