കൊച്ചി: നഗരമധ്യത്തിൽ ഇന്നലെ പുലർച്ചെയുണ്ടായ സംഘർഷത്തിൽ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. സംഭവത്തിൽ മൂന്നു പേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. വരാപ്പുഴ മുട്ടിനകം കളത്തിപ്പറമ്പില്‍ ശ്യാം ശിവാനന്ദനാണ് (33) മരിച്ചത്. ആക്രമണത്തില്‍ കുത്തേറ്റ ശ്യാമിന്റെ സുഹൃത്ത് മുട്ടിനകം കണക്കംപറമ്പില് അരുണ്‍ ആന്റണിയെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ അമലിനും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ 2.30ന് എറണാകുളം കളത്തിപ്പറമ്പ് റോഡിലായിരുന്നു സംഭവം. നെട്ടൂര്‍ സ്വദേശി ഹര്‍ഷാദ് മുഹമ്മദ് (30), കുമ്പളം സ്വദേശി തോമസ് (53), മാടവന സ്വദേശി സുധീര്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തില്‍ മൂവരെയും പനങ്ങാട് നിന്നാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നു പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണ്.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അരുണില്‍ നിന്നു പോലീസ് മൊഴി രേഖപ്പെടുത്തി. ഇയാള്‍ അപകടനില തരണം ചെയ്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്;
കൊല്ലപ്പെട്ട ശ്യാമും അരുണും ഇവരുടെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ അമലും കളത്തിപ്പറമ്പ് റോഡില്‍ സൗത്ത് പാലത്തിനു സമീപം ട്രാന്‍സ്ജെന്‍ഡറുമായി സംസാരിക്കുകയായിരുന്നു. ഈ സമയം മദ്യലഹരിയിലായിരുന്ന ഹര്‍ഷാദും കൂട്ടരും കാറില്‍ ഇവിടേക്ക് എത്തി. പുറത്തിറങ്ങിയ ഹര്‍ഷാദും തോമസും അമലുമായി വാക്തര്ക്കത്തിലായി. ഇതിനിടെ ശ്യാം ഇവരെ പരിഹസിച്ച് പാട്ടുപാടി. ഇതില്‍ ദേഷ്യം തോന്നിയ ഹര്‍ഷാദ് കുത്തിക്കൊല്ലുമെന്നും എറണാകുളത്തുകാരോട് കളിക്കരുതെന്ന് തോമസും ശ്യാമിനോട് ആക്രോശിച്ചു. ഇതു വകവയ്ക്കാതെ ശ്യാം ഇവരെ മര്‍ദിച്ചു. ഇതോടെ ഹര്‍ഷാദ് കാറില്‍ നിന്ന് കത്തിയെടുത്ത് മൂവരെയും കുത്തുകയായിരുന്നു.
ശ്യാമിന്റെ നെഞ്ചിലും വയറിലും കുത്തേല്‍ക്കുകയും തലയ്ക്കു വെട്ടേൽക്കുകയും ചെയ്തു. അരുണിന്റെ നെഞ്ചിലും അമലിന്റെ കൈയ്ക്കുമാണ് പരിക്ക്. പരിക്കേറ്റ മൂവരും ഓടി എറണാകുളം സൗത്ത് പാലത്തില്‍ കയറി. രക്തം വാര്‍ന്നു നിന്ന ഇവരെ അതുവഴിയെത്തിയ ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്. ശ്യാം ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചിരുന്നു.
ആക്രമണത്തിനു പിന്നാലെ ഹര്‍ഷാദും സംഘവും കാറില്‍ രക്ഷപ്പെട്ടു. സുധീറിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ ഒളിവിലാണ്.
വാക്കുതര്‍ക്കം; നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു
11:43 PM Aug 14, 2022 | Deepika.com