കൊച്ചി: ഓഡിഷന്റെ മറവില്‍ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്.
പരാതിയില്‍ സര്‍ക്കാരും വനിതാകമ്മീഷനും ഇടപെടണമെന്നാണ് ഇവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയ്ക്കു പിന്നാലെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെതിരേയും പീഡന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിലപാട്.
സിനിമകളുടെ ഓഡിഷന്റെ പേരില്‍ വീണ്ടും പല പെണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന സൂചന ഇത് നല്‍കുന്നുവെന്ന് ഡബ്ല്യുസിസി പറയുന്നു. കേസുകൊടുത്ത പെണ്‍കുട്ടികള്‍ കടന്നുപോകുന്ന അവസ്ഥ ഭീകരമാണ്.
നീതിയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തുന്നു. സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അന്തോടെ ജീവിക്കാനാവശ്യമായ ശക്തമായ പ്രായോഗിക നടപടികൾ മുന്നോട്ടുവയ്ക്കുമെന്ന് പ്രതീക്ഷിച്ച ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ ഇപ്പോഴും കാണാമറയത്താണെന്ന ആക്ഷേപവും ഡബ്ല്യുസിസി ഉന്നയിച്ചു.
തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന നടി തനിക്കു നേരിടേണ്ടിവന്ന ദുരനുഭവം വിമന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വെളിപ്പെടുത്തിയത്. ഗുരുതരമായ പരാതികള്‍ ഉണ്ടായിരുന്നിട്ടും പടവെട്ടിന്റെ നിര്‍മാതാക്കള്‍ വിഷയത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം അവര്‍ അതവഗണിക്കുകയും സിനിമയുടെ വാണിജ്യ ചൂഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ചെയ്യുന്നതെന്നാണ് ഡബ്ല്യുസിസി പറയുന്നത്.
പീഡനപരാതി: ‘പടവെട്ട്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി
01:05 AM Aug 14, 2022 | Deepika.com