കൊച്ചി: നിലനില്പിനായുള്ള ജീവിതപോരാട്ടങ്ങളില്‍ നിരന്തരം ഭീഷണി നേരിടുന്ന മലയോര, തീരദേശ ജനസമൂഹങ്ങൾ സംഘടിച്ചു നീങ്ങുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
തീരദേശ സമൂഹമൊന്നാകെ വലിയ ദുരന്തമാണു നേരിടുന്നത്. സമാന രീതിയിലാണ് മലയോരമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണ്‍, പരിസ്ഥിതിലോല ഭൂപ്രശ്നങ്ങളും. അതിക്രൂരവും ഭീകരവുമായ സമീപനമാണ് കടലോര-മലയോര ജനതകളോട് സംസ്ഥാന ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഒത്താശയോടെ, പശ്ചിമഘട്ടത്ത് വന്‍കിട ക്വാറികള്‍ തീര്‍ത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ബിനാമികളായി നിയമങ്ങള്‍ അട്ടിമറിച്ച് മാഫിയകള്‍ വിലസുമ്പോള്‍ കര്‍ഷകനെ ഇവര്‍ക്കായി സ്വന്തം കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കാന്‍, ബഫര്‍സോണും, പരിസ്ഥിതിലോല പ്രഖ്യാപനവും തുടരുന്നു.
പരിസ്ഥിതി ആഘാതപഠനറിപ്പോര്ട്ടുകളെപ്പോലും അവഗണിച്ചുള്ള ഇത്തരം ധിക്കാരത്തിനും നീതിനിഷേധത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ജനദ്രോഹമാണെന്നും മലയോര-തീരദേശ ജനസമൂഹങ്ങൾ ഒരുമിച്ചു കൈകോര്‍ക്കുന്ന ജനകീയ പ്രക്ഷോഭം ക്ഷണിച്ചുവരുത്താവുന്ന വന്‍ ഭവിഷ്യത്തുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടലിലൂടെ പ്രശ്നപരിഹാരസാഹചര്യം സൃഷ്ടിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.
നിലനില്പിനായി തീരദേശ-മലയോര സമൂഹങ്ങൾ സംഘടിച്ചു നീങ്ങുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
01:05 AM Aug 14, 2022 | Deepika.com