തിരുവനന്തപുരം: കോടികളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാതെ ജിഎസ്ടി വകുപ്പിനെ കബളിപ്പിച്ചു നടന്നിരുന്ന പ്രതിയെ കോടതിയുടെ സഹായത്താൽ ജാമ്യമില്ലാ വാറന്റിൽ അറസ്റ്റ് ചെയ്തു.
അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ വ്യാജ ബില്ലുകൾ തയാറാക്കി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പിന് സാഹചര്യമൊരുക്കിയ കേസിൽ മലപ്പുറം ജില്ലയിലെ പെരുന്പടപ്പ് സ്വദേശിയായ വി.കെ. ജാഷിദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങിയ ഇയാളെ സംസ്ഥാന ജിഎസ്ടി വകുപ്പ് തൃശൂർ സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഐബി) സി. ജ്യോതിലക്ഷ്മിയും സംഘവുമാണ് മൊഴി എടുത്തത്. നേരത്തേ ഈ കേസിലെ മുഖ്യ പ്രതിയായ എടപ്പാൾ സ്വദേശി ബനീഷിനെ അന്വേഷണ സംഘം ജിഎസ്ടി നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
അന്പത് ദിവസത്തെ റിമാൻഡിനു ശേഷമാണ് മുഖ്യപ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിയായ വി.കെ. ജാഷിദിന് കേസന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി ജിഎസ്ടി അന്വേഷണ സംഘം പലതവണ സമൻസ് നൽകിയിരുന്നു. പല തവണ ഇയാളെ തേടി അന്വേഷണ സംഘം പെരുന്പടപ്പിലെ വീട്ടിലും പരിസര പ്രദേശങ്ങളിലും എത്തിയിരുന്നു. എന്നാൽ അന്വേഷണസംഘത്തിനു പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
ഇതേ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥയായ സ്റ്റേറ്റ് ടാക്സ് ഓഫീസർ സി. ജ്യോതിലക്ഷ്മി പ്രതിക്കെതിരേ നിയമാനുസൃതമായ നടപടികൾ ആവശ്യപ്പെട്ട് തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്പാകെ പരാതി ഫയൽ ചെയ്തു.
കോടതി പുറപ്പെടുവിച്ച സമൻസിനും പ്രതിയിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. ഇതേത്തുടർന്നാണ് കോടതി പ്രതിക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് പെരുന്പടപ്പ് പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ നിർദേശം നൽകിയത്.
പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന രഹസ്യ സങ്കേതം തിരിച്ചറിഞ്ഞ പെരുന്പടപ്പ് പോലീസ് കഴിഞ്ഞ ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കോടതി നടപടികൾ പൂർത്തിയാക്കി ജാമ്യത്തിലിറങ്ങിയ പ്രതിയെ ജിഎസ്ടി അന്വേഷണസംഘം തൃശൂർ ജിഎസ്ടി ഓഫീസിൽ ചോദ്യം ചെയ്യലിനും തുടർനടപടികൾക്കും വിധേയമാക്കി. പ്രതിക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥ കോടതി മുന്പാകെ ഫയൽ ചെയ്ത പരാതിയിലെ വിചാരണ ഉടൻ ആരംഭിക്കും.
സമൻസ് കൈപ്പറ്റിയിട്ടും മനഃപൂർവം കേസന്വേഷണവുമായി സഹകരിക്കാത്ത പ്രതികൾക്കും സാക്ഷികൾക്കും എതിരേ ഗൗരവമുള്ള നിയമനടപടികൾ സംസ്ഥാനത്ത് ആദ്യമായാണ് ജിഎസ്ടി വകുപ്പ് കൈകൊള്ളുന്നത്. പ്രതികളോ സാക്ഷികളോ സമൻസ് കൈപ്പറ്റിയിട്ടും മനഃപൂർവം ഹാജരാകാത്ത എല്ലാ കേസുകളിലും ഇപ്രകാരമുള്ള നടപടികൾ കൈക്കൊള്ളുമെന്നു ജിഎസ്ടി വകുപ്പ് അറിയിച്ചു.
സമൻസ് അവഗണിച്ചയാൾ ജാമ്യമില്ലാ വാറന്റിൽ പിടിയിൽ
12:17 AM Aug 14, 2022 | Deepika.com