തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ മന്ത്രിമാര്ക്കെതിരേയുണ്ടായ വിമര്‍ശനങ്ങള്‍ ശരിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
മന്ത്രിമാരുടെ പോരായ്മ പാര്‍ട്ടി യോഗത്തിൽ ചര്‍ച്ച ചെയ്തുവെന്ന് കോടിയേരി പറഞ്ഞു. മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ വിമർശനമുയർന്നെന്നു കോടിയേരി സ്ഥിരീകരിച്ചു. ആഭ്യന്തര വകുപ്പിനെതിരെയും സമിതിയിൽ വിമർശനമുണ്ടായി.
മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങൾ പാര്‍ട്ടിതന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അതു ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ച ചെയ്തത്. തുടക്കം ആയതിനാല്‍ ഓഫീസുകള്‍ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്.
ഓൺലൈന്‍ സംവിധാനം വന്നതോടെ ചില പരിപാടികള്‍ അതിലൂടെ ക്രമീകരിക്കുന്നതിന് സൗകര്യമൊരുക്കുന്നുണ്ട്. മന്ത്രിമാർ കുറച്ചുകൂടി സംസ്ഥാനത്തുടനീളം സജീവമാകണം. അതിനുവേണ്ട നിർദേശം നൽകിയിട്ടുണ്ട്. അതിലൊക്കെ മാറ്റം വരുത്തണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
മന്ത്രിമാരെ മാറ്റേണ്ട ആവശ്യമില്ല. ആഭ്യന്തരവകുപ്പിനെതിരേ വിമര്ശനമുണ്ടാകാത്ത കാലഘട്ടമുണ്ടായിട്ടുണ്ടോ? എല്ലാക്കാലത്തും പോലീസിനെതിരേ വിമര്‍ശനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനം കേരളത്തിലാണെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
"ഗവർണർ നടത്തുന്നത് കൈവിട്ട കളി'
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ നടത്തുന്നത് ബോധപൂർവമായ കൈവിട്ട കളിയാണെന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി തുറന്നടിച്ചു.
ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും എന്തുവില കൊടുത്തും സംസ്ഥാന സർക്കാരിനെ സംരക്ഷിക്കുമെന്നും കോടിയേരി പറഞ്ഞു.
ഗവർണറുടെ നിലപാടിൽ ദുരൂഹതയുണ്ട്. ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെതിരായ നീക്കമാണു നടക്കുന്നത്. ഈ നീക്കം ജനാധിപത്യവിരുദ്ധമാണ്. ഗവർണറും സംസ്ഥാന സർക്കാരും യോജിച്ചു പോകേണ്ട ഭരണഘടനാസ്ഥാപനങ്ങളാണ്. എന്നാൽ, അത്തരത്തിലുള്ള പ്രവർത്തനമല്ല ഗവർണറുടെ ഭാഗത്തു നിന്നും കാണുന്നത്.
മറ്റു സംസ്ഥാനങ്ങളിലൊക്കെ ഗവർണർമാരെ ഉപയോഗിച്ചാണ് സർക്കാരുകളെ അട്ടിമറിച്ചത്. അത്തരത്തിലുള്ള ചില നീക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചത്. ഗവർണർ പാസാക്കിയ 11 ഓർഡിനൻസുകളുടെ തുടർനടപടികളാണ് ഗവർണർ നിരാകരിച്ചത്.
ലോകായുക്ത ഓർഡിനൻസിൽ സിപിഐയുമായി നേരത്തേ ചർച്ച നടത്തിയതാണ്. കൂടുതൽ ചർച്ചകൾ വേണമെങ്കിൽ നടത്തും. പരസ്യവാചകങ്ങളുടെ പേരിൽ സിനിമ ബഹിഷ്കരിക്കണമെന്നതു സിപിഎമ്മിന്റെ അഭിപ്രായമല്ല. സമൂഹമാധ്യമങ്ങളിൽ എഴുതുന്നതെല്ലാം സിപിഎമ്മിന്റെ നിലപാടല്ലെന്നും കോടിയേരി പറഞ്ഞു.
ഗവർണർക്കെതിരേ സിപിഎം തുറന്ന പോരുപ്രഖ്യാപിച്ചതോടെ വരുംദിവസങ്ങളിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് പുതിയ തലത്തിലെത്തുമെന്നു വ്യക്തം.
"മന്ത്രിമാർ പോരാ'; സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം ശരിവച്ച് കോടിയേരി
02:59 AM Aug 13, 2022 | Deepika.com