തിരുവനന്തപുരം: തീരദേശ ജനതയോടുള്ള നീതിനിഷേധത്തിനെതിരേ തിരുവനന്തപുരം ലത്തീൻ അതിരൂപത സമരം ശക്തമാക്കുന്നു. ഏഴിന ആവശ്യങ്ങളുന്നയിച്ച് തീരദേശ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഈ മാസം 16 മുതലാണ് സമരം ശക്തമാക്കുന്നത്.
വിഴിഞ്ഞം തുറമുഖ കവാടത്തിൽ ശക്തമായ സമരം നടത്തുന്നതിനാണ് ഇന്നലെ വെള്ളയന്പലം ആനിമേഷൻ സെന്ററിൽ ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസിന്റെ അധ്യക്ഷതയിൽ ചേർന്ന സമരസമിതി യോഗം തീരുമാനിച്ചത്.
ഈ മാസം 16ന് തീരദേശവാസികൾ കരിദിനമായി ആചരിക്കും. അന്നു രാവിലെ എല്ലാ ഇടവകകളിലും കരിങ്കൊടി ഉയർത്തും. അന്നേ ദിവസം പൊഴിയൂർ, മാന്പള്ളി ഇടവകകളിൽ നിന്നാരംഭിക്കുന്ന കരിങ്കൊടിയേന്തിയുള്ള വാഹനറാലി യുവജന സംഘടനകളുടെ നേതൃത്വത്തിൽ തീരദേശപാതകളിലൂടെ കടന്നുപോകും.
16ന് രാവിലെ, വിഴിഞ്ഞം തുറമുഖ നിർമാണം നടക്കുന്ന മുല്ലൂരിലെ പ്രധാന കവാടം ഉപരോധിക്കും. ഇതോടെ തുറമുഖ ഉപരോധ സമരത്തിനു തുടക്കമാകും. അന്നുമുതൽ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിച്ചു കൊണ്ടുള്ള രാപകൽ സമരപരിപാടികളാണ് അതിരൂപത ആസൂത്രണം ചെയ്തിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖം: ലത്തീൻ അതിരൂപത സമരം ശക്തമാക്കുന്നു
02:59 AM Aug 13, 2022 | Deepika.com