പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്നു കിലോ ഹാഷിഷ് ഓയിലും ഏഴുകിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.
കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അഹമ്മദ് സുഹൈൽ (23), കല്ലായി സ്വദേശി അലോക് (24) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ ആറുകോടി രൂപയിലധികം വില വരും.
വിശാഖപട്ടണത്തുനിന്നാണു പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. ധൻബാദ് - ആലപ്പുഴ എക്സ്പ്രസിൽ പാലക്കാട്ട് വന്നിറങ്ങി കോഴിക്കോട്ടേക്കുള്ള ട്രെയിൻ കാത്തുനിൽക്കുന്പോഴാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും പ്രതികളെ വലയിലാക്കിയത്.
മലബാർ മേഖല കേന്ദ്രീകരിച്ച് വിദേശരാജ്യങ്ങളിലേക്കു ലഹരി മരുന്നുകൾ കടത്തുന്ന സംഘങ്ങളിലെ കണ്ണികളാണ് ഇരുവരുമെന്നാണു സൂചന.
ആർപിഎഫ് ഐജി ബി.എം. ഈശ്വര റാവുവിന്റെ പ്രത്യേക നിർദേശ പ്രകാരം പാലക്കാട് ഡിവിഷൻ ആർപിഎഫ് കമ്മീഷണർ ജെതിൻ ബി.രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
പാലക്കാട്ട് ലഹരിവേട്ട തുടരുന്നു ; മൂന്നുകിലോ ഹാഷിഷ് ഓയിലും ഏഴുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
02:59 AM Aug 13, 2022 | Deepika.com