തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി വിജയ് സാക്കറേ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ പോകാൻ അനുമതി നൽകണമെന്നഭ്യർഥിച്ച് അദ്ദേഹം സർക്കാരിന് അപേക്ഷ നൽകി.
പോലീസിന്റെ പ്രവർത്തനത്തിനെതിരേ സിപിഎം സംസ്ഥാന സമിതിയിൽ നിന്നടക്കം രൂക്ഷ വിമർശനം ഉയർന്നതിനു പിന്നാലെയാണ് സംസ്ഥാന പോലീസിനെ നിയന്ത്രിച്ചിരുന്നവരിൽ പ്രമുഖനായ വിജയ് സാക്കറേ കേരളം വിടാനൊരുങ്ങുന്നത്.
സംസ്ഥാനത്തു കൊലപാതക പരന്പരകൾ അടക്കമുള്ള ആക്രമണങ്ങൾ ഉണ്ടായപ്പോഴും സംസ്ഥാനത്തിന്റെ മൊത്തം ക്രമസമാധാന ചുമതലയുണ്ടായിരുന്ന വിജയ് സാക്കറേയ്ക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടേത് അടക്കമുള്ള പിന്തുണ ലഭിച്ചതിനാൽ അദ്ദേഹം സ്ഥാനത്തു തുടർന്നു. ഇപ്പോഴും സാക്കറേയുടെ ഡെപ്യൂട്ടേഷൻ ഫയലിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്.
ഐജി റാങ്കിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കേയാണ് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച് വിജയ് സാക്കറേ ക്രമസമാധാന ചുമതലയിലേക്ക് എത്തിയത്. കൊച്ചി കമ്മീഷണറായിരിക്കെയും ഇദ്ദേഹത്തിനെ തിരേ ചില ആരോപണങ്ങൾ ഉയർന്നിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിലും ആരോപണമുയർന്നിരുന്നു. വിവാദ ഇടനിലക്കാരൻ ഷാജ് കിരണുമായി എഡിജിപിക്ക് അടുപ്പമുണ്ടെന്നായിരുന്നു ആരോപണം. സാക്കറേയ്ക്ക് ഡെപ്യൂട്ടേഷൻ അനുവദിച്ചാൽ പോലീസ് തലപ്പത്തു വീണ്ടും അഴിച്ചുപണി വരും.
ട്രാഫിക്, റോഡ് സുരക്ഷാ ചുമതലയുള്ള ഐജി അനൂപ് കുരുവിള ജോണും കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കർണാടക കേഡറിൽനിന്ന് കേരളത്തിൽ ഡെപ്യൂട്ടേഷനിലെത്തി തിരുവനന്തപുരം റൂറൽ എസ്പി തസ്തികയിലുള്ള ഡോ. ദിവ്യ ഗോപിനാഥിന്റെ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
അതൃപ്തി രൂക്ഷമായി; എഡിജിപി വിജയ് സാക്കറേ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്
02:59 AM Aug 13, 2022 | Deepika.com