ഉടുന്പന്നൂർ: സ്കൂൾ ബസിലെ സഹായി ബസിനടിയിൽപ്പെട്ടു മരിച്ചു. ഉടുന്പന്നൂർ സെന്റ് ജോർജ് ഹൈസ്കൂളിന്റെ ബസിലെ സഹായി മലയിഞ്ചി ആൾക്കല്ല് പടിഞ്ഞാറയിൽ ജിജോ (40) ആണ് മരിച്ചത്. ജിജോയുടെ ഇളയ മകൾ ആറാം ക്ലാസ് വിദ്യാർഥിനി എലിസബത്തും ഈ സമയം ബസിലുണ്ടായിരുന്നു.
ഇന്നലെ രാവിലെ ഒന്പതോടെ ഏഴാനിക്കൂട്ടം സ്കൂളിനു സമീപമായിരുന്നു അപകടം. ഇവിട ത്തെ സ്റ്റോപ്പിൽ ഏഴാനിക്കൂട്ടം സ്കൂളിലെ രണ്ടു വിദ്യാർഥികളെ ഇറക്കിയശേഷം ബസ് മുന്നോട്ടെടുത്തപ്പോൾ കയറാൻ ശ്രമിച്ച ജിജോ ഡോറിൽ നിന്നും കാൽവഴുതി ബസിനടിയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ മകളടക്കം റോഡിലിറങ്ങി ആശുപത്രിയിലെത്തിക്കാൻ ഇതു വഴി വന്ന വാഹനങ്ങൾക്ക് കൈ കാണിച്ചു.
ഈ സമയം എത്തിയ ചീനിക്കുഴി പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പന്നാരക്കുന്നേലിന്റെ വാഹനത്തിൽ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിജോയുടെ ഭാര്യ റാണിയാണ് സ്കൂൾ ബസിൽ ആയയായി പോയിരുന്നത്.
ഇവർക്ക് അസൗകര്യമുള്ളപ്പോൾ പിടിഎ അംഗംകൂടിയായ ജിജോ പോയിരുന്നു. റാണിക്ക് പനിയായതിനാലാണ് ഇന്നലെ ജിജോ ബസിൽ പോയത്. മുതലക്കോടം ഹോളിഫാമിലി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു രാവിലെ എട്ടോടെ വീട്ടിലെത്തിക്കും.
സംസ്കാരം ഇന്നു രാവിലെ 11ന് മലയിഞ്ചി സെന്റ് തോമസ് പള്ളിയിൽ. മറ്റൊരു മകൾ:എയ്ഞ്ചൽ മരിയ (പ്ലസ്ടു വിദ്യാർഥിനി,പെരിങ്ങാശേരി ഗവ.എച്ച്എസ്എസ്).
സ്കൂൾ ബസിലെ സഹായി ബസിനടിയിൽപ്പെട്ടു മരിച്ചു
01:38 AM Aug 13, 2022 | Deepika.com