തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വ്യവസായ മന്ത്രി പി. രാജീവിനെ വട്ടം ചുറ്റിച്ച എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ അടക്കം രണ്ടു പോലീസുകാർക്കു സസ്പെൻഷൻ.
കണ്ട്രോൾ റൂമിന്റെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ എസ്.എസ്. സാബുരാജൻ, മന്ത്രിയുടെ എസ്കോർട്ട് വാഹനത്തിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.ജി. സുനിൽ എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ 11ന് നെയ്യാറ്റിൻകരയിൽനിന്നു എറണാകുളത്തേയ്ക്കു പോയ മന്ത്രിക്ക് പള്ളിച്ചൽ മുതൽ വെട്ടുറോഡ് വരെ എസ്കോർട്ട് ഡ്യൂട്ടിയുടെ ചുമതലയുണ്ടായിരുന്ന വാഹനത്തിന്റെ ചുമതലയുണ്ടായിരുന്നതും കണ്ട്രോൾ റൂമിന്റെ ചുമതലയുണ്ടായിരുന്നതുമായ പോലീസ് ഉദ്യോഗസ്ഥരായിരുന്നു ഇവർ. എന്നാൽ, അട്ടക്കുളങ്ങരയിൽ റോഡുപണി നടക്കുന്നെന്നു പറഞ്ഞു കരമനയിൽനിന്നു തകർന്നതും ഗതാഗതാക്കുരുക്കേറിയതുമായ റോഡിലേക്ക് മന്ത്രിവാഹനം എത്തിക്കുകയായിരുന്നു.
ഇവർ വഴിതിരിച്ചു വിട്ടതു മൂലം മന്ത്രിയുടെ വാഹനത്തിന് ഏറെ പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നു. ഇതേത്തുടർന്നു മന്ത്രി രാജീവ് നേരിട്ട് സിറ്റി പോലീസ് കമ്മീഷണറെ വിളിച്ച് അതൃപ്തി അറിയിക്കുകയായിരുന്നു. തുടർന്ന് ഇതേക്കുറിച്ചു പരിശോധിക്കാൻ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി.
എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ, ഗതാഗതക്കുരുക്കിൽനിന്നു രക്ഷിക്കാനാണു മന്ത്രിയുടെ വാഹനം വഴി തിരിച്ചു വിട്ടതെന്നായിരുന്നു പോലീസുകാരുടെ വാദം.
മന്ത്രി പി. രാജീവിന്റെ വാഹനം വഴിതിരിച്ചുവിട്ട സംഭവം ; ഗ്രേഡ് എസ്ഐ അടക്കം രണ്ടു പോലീസുകാർക്കു സസ്പെൻഷൻ
01:38 AM Aug 13, 2022 | Deepika.com