പാലാ: പാലാ രൂപതയ്ക്ക് ലഭിച്ച രണ്ടാമത്തെ ഇടയൻ മാർ ജോസഫ് പള്ളിക്കാപറന്പിലിന് സ്വാതന്ത്ര്യദിനം ഇരട്ടിമധുരം സമ്മാനിക്കുന്നു. മാർ പള്ളിക്കാപറന്പിലിന്റെ മെത്രാഭിഷേക സുവർണ ജൂബിലി 15നാണ്. ഒരു ആഘോഷവുമില്ല. പ്രാർഥന ദിനമായിട്ടാണ് അന്നേ ദിവസം ആചരിക്കുന്നത്.
രാവിലെ 11ന് ബിഷപ്സ് ഹൗസ് ചാപ്പലിൽ മാർ പള്ളിക്കാപറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. സുവർണ ജൂബിലി പ്രതീകമായി അന്പതു വൈദികരും നിരവധി ബിഷപ്പുമാരും സഹകാർമികത്വം വഹിക്കും.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വചനസന്ദേശം നൽകും. മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് സ്രാന്പിക്കൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമികത്വം വഹിക്കും. മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ എന്നിവർ പങ്കെടുക്കും.
1973 ഓഗസ്റ്റ് 15 മുതൽ 1981 മാർച്ച് 25 വരെ സഹായമെത്രാനായും തുടർന്ന് 2004 മേയ് ഒന്നുവരെ മെത്രാനായും പാലാ രൂപതയിൽ ശ്ലൈഹികശുശ്രൂഷ നിർവഹിച്ച് രൂപതാംഗങ്ങളുടെ ആത്മീയവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിനു വേണ്ടി അദ്ദേഹം പ്രയത്നിച്ചു.
സൗമ്യതയും വിനയവും മുഖശ്രീയായി കരുതി പാലാ രൂപതയെ 23 വർഷം നയിക്കുവാനും പരിപാലിക്കുവാനും ബിഷപ് അതീവ ശ്രദ്ധ പുലർത്തി. ബഹുഭാഷാപണ്ഡിതനും ഭരണാധികാരിയുമായിരുന്ന അദ്ദേഹം പുതിയ ഇടവകസമൂഹങ്ങൾ തീർത്തു. ഉന്നതസാങ്കേതികവിദ്യാഭ്യാസരംഗത്തേക്ക് പാലാ രൂപത കാൽവച്ചത് മാർ പള്ളിക്കാപറന്പിലിന്റെ കാലത്താണ്.
1927 ഏപ്രിൽ 10ന് മുത്തോലപുരം പള്ളിക്കാപറന്പിൽ ദേവസ്യ- ഏലി ദന്പതികളുടെ രണ്ടാമത്തെ പുത്രനായാണ് ജോസഫ് ജനിച്ചത്. വാഴക്കുളത്തും മാന്നാനത്തുമായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. മദ്രാസ് ലയോള കോളജിൽനിന്ന് സാന്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പാഠ്യേതര വിഷയങ്ങളിലും മികവ് പ്രദർശിപ്പിച്ചിരുന്നു.
1958 നവംബർ 23 ന് റോമിലെ ഉർബൻ കോളജിന്റെ ചാപ്പലിൽ പ്രൊപ്പഗാന്താ തിരുസംഘത്തിന്റെ പ്രിഫെക്ട് കർദിനാൾ ഗ്രിഗറി പീറ്റർ അജഗിയാനിയനിൽനിന്ന് മാർ ജോസഫ് പള്ളിക്കാപറന്പിൽ വൈദികപട്ടം സ്വീകരിച്ചു.
1968ൽ വടവാതൂർ സെമിനാരിയുടെ റെക്ടറായി ചുമതലയേറ്റു. സെമിനാരി റെക്ടറായി സേവനം ചെയ്തു കൊണ്ടിരിക്കെയാണ് 1973ൽ പാലാ രൂപതയുടെ സഹായമെത്രാനായി മാർ ജോസഫ് പള്ളിക്കാപറന്പിൽ നിയമിതനായത്.
മാർ ജോസഫ് പള്ളിക്കാപറന്പിലിന്റെ മെത്രാഭിഷേക സുവർണ ജൂബിലി 15ന്
01:38 AM Aug 13, 2022 | Deepika.com