തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനു പിന്നാലെ രോഗി മരിച്ചസംഭവത്തിൽ നെഫ്രോളജി വിഭാഗം ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.
നെഫ്രോളജി വിഭാഗം മേധാവി ജൂണിയർ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്കുള്ള നിർദേശം നൽകിയില്ലെന്നും അനുമതിയില്ലാതെ ആശുപത്രിയിൽ നിന്ന് വിട്ടുനിന്നുവെന്നും പകരം ചുമതല നൽകിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച വരുത്തിവർക്കെതിരെ അച്ചടക്ക നടപടിക്കും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
തുടർ നടപടിയെടുക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ആരോഗമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം മൃതസഞ്ജീവനയിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ പുതുക്കിയത് മാനദണ്ഡ പ്രകാരമായിരുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. അതേസമയം ശസ്ത്രക്രിയ വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
കഴിഞ്ഞ ജൂണ്‍ 20 നാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് കാരക്കോണം സ്വദേശി സുരേഷ് കുമാർ മരിച്ചത്.
എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്ക മരണം സംഭവിച്ച 34 കാരന്റെ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൃത്യസമയത്ത് എത്തിച്ചെങ്കിലും ഏകോപനമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിയത് വിവാദമായിരുന്നു.
അവയവമാറ്റ ശസ്ത്രക്രിയ : രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
01:38 AM Aug 13, 2022 | Deepika.com