കോഴിക്കോട്: കരാറുകാർക്കു പതിനായിരം കോടിയിലധികം രൂപ കുടിശികയുണ്ടെന്നും താൻ അതു നിയമസഭയിൽ കണക്കു കുറച്ചുകാണിച്ചു എന്നും ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്നു മന്ത്രി മുഹമ്മദ് റിയാസ്.
സംസ്ഥാനത്ത് പൊതുമരാമത്ത് കരാറുകാർക്ക് 2021 ഡിസംബർ മുതൽ 2022 ജൂൺ വരെ 1560 കോടി രൂപ മാത്രമാണ് നിലവിൽ കുടിശികയായി നൽകാനുള്ളത്.അത് പരിഹരിക്കാൻ ധനകാര്യവകുപ്പ് ഇടപെടുകയും ചെയ്യുന്നുണ്ട്.
നിയമസഭയിൽ നൽകിയ മറുപടിയിലും ഒരു അപാകതയും സംഭവിച്ചിട്ടില്ല. അന്ന് ഏപ്രിൽ 30 വരെ നിരത്ത്, പാലം, നിരത്ത് പരിപാലനം വിഭാഗങ്ങളിലായി 1270.14 കോടി രൂപയും, കെട്ടിടവിഭാഗത്തിൽ 383.46 കോടി രൂപയുമാണു കുടിശികയായി ഉണ്ടായിരുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക് 2021 ജനുവരി 13 ന് നിയമസഭയിൽ നൽകിയ മറുപടി അനുസരിച്ച് 2021 വരെ 1283.48 കോടി രൂപ മാത്രമാണ് നിരത്ത് - പാലം വിഭാഗത്തിലെ കുടിശിക.
ഓരോ വർഷവും എത്ര രൂപ കുടിശിക ഉണ്ടായിരുന്നു എന്ന വിവരാവകാശ ചോദ്യത്തിന്, ആ വർഷം ഉണ്ടായിരുന്ന കുടിശികയുടെ കണക്ക് നൽകിയതുവച്ചാണ് തെറ്റായ വാർത്ത നൽകിയിരിക്കുന്നത്.
അതു നിലവിലുള്ള കുടിശികയാണെന്ന തെറ്റിദ്ധാരണ പരത്തി പൊതുമരാമത്ത് വകുപ്പിനേയും സർക്കാരിനെയും മോശമാക്കാനാണു ശ്രമിച്ചിരിക്കുന്നത്. വസ്തുതകൾ അന്വേഷിക്കാതെയുള്ള ഇത്തരം വാർത്താപ്രചരണ രീതി ശരിയാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
കരാറുകാർക്കു കുടിശികയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതം: മന്ത്രി റിയാസ്
12:49 AM Aug 13, 2022 | Deepika.com