കൊച്ചി: ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച വില ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്ക്രിയമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് (കെഎസ് എംടിഎഫ്). ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതു മുതല്‍ ന്യായവില തൊഴിലാളികള്‍ക്കു ലഭിക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രതിഷേധ പരിപാടികളും പണിമുടക്കും സംഘടിപ്പിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും ഫെഡറഷന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇടനിലക്കാര്‍ നിസാര വിലയ്ക്കു തൊഴിലാളികളില്‍നിന്നു വാങ്ങുന്ന മീൻ അഞ്ചിരട്ടിയിലധികം വിലയ്ക്കാണു വില്‍ക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ അടിയന്തരമായി മത്സ്യത്തിനു താങ്ങുവില നിശ്ചയിക്കണം. ഒപ്പം മത്സ്യം ഹാര്‍ബറില്‍ സൂക്ഷിക്കുന്നതിനു സംവിധാനവും ഒരുക്കണം. പെട്രോളിന്റെയും ഡീസലിന്റെയും വിപണി വിലയേക്കാള്‍ കൂടുതലാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണയ്ക്ക് ഈടാക്കുന്നത്. വിലവര്‍ധന പിന് വലിക്കുന്നതിനൊപ്പം ഹാര്‍ബറില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം.
നിലവില്‍ തോപ്പുംപടിയിലാണ് മത്സ്യഫെഡിന്റെ കീഴിലുള്ള പമ്പ് പ്രവര്‍ത്തിക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്ക് മാറ്റണം. ആശുപത്രി സംവിധാനങ്ങളും തീരദേശത്ത് ഒരുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ഷിജി തയ്യില്‍, സെക്രട്ടറി വി.എസ്. പൊടിയന്, ഫാ. ജോണ്‍ കളത്തില്‍, വില്‍സണ്‍, മാര്ട്ടിന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ നിഷ്ക്രിയം; മത്സ്യത്തിന് താങ്ങുവില നിശ്ചയിക്കണമെന്ന് കെഎസ്എംടിഎഫ്
12:49 AM Aug 13, 2022 | Deepika.com