കൊച്ചി: റോഡ് പണി നടക്കുന്നതിനിടെ കാര്‍ യാത്രക്കാരെ തിളച്ച ടാര്‍ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ (65) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഇയാള്‍ക്കും പൊള്ളലേറ്റിരുന്നു. ചികിത്സക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച രാത്രി ചെലവന്നൂര്‍ വാട്ടര്‍ലാന്‍ഡ് റോഡിലായിരുന്നു സംഭവം. ചെലവന്നൂര്‍ ചെറമ്മേല്‍ വിനോദ് വര്‍ഗീസ് (40), വിവേക് നഗര്‍ ചെറമ്മേല്‍ ജോസഫ് വിനു (36), പൊന്നിയത്ത് സൗത്ത് റോഡില്‍ ചെറമ്മേല്‍പറമ്പില്‍ ആന്റണി ജിജോ (40) എന്നിവര്‍ക്കാണ് സംഭവത്തില്‍ പൊള്ളലേറ്റത്. എളംകുളത്തുനിന്ന് കാറില്‍ വരുന്നതിനിടെ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിന് ജോലിക്കാരന് ടാര്‍ ഒഴിച്ചെന്നായിരുന്നു യുവാക്കള്‍ സംഭവദിവസം പോലീസിന് നല്കിയ മൊഴി.
എന്നാൽ ടാര്‍ ചെയ്യുന്ന ഭാഗത്തുകൂടി യാത്ര ചെയ്യണമെന്ന ആവശ്യം എതിര്‍ത്തതോടെ മൂവരും ചേര്‍ന്ന് മര്‍ദിച്ചെന്നും ഇതിനിടെ അബദ്ധത്തില്‍ ടാര്‍ യുവാക്കളുടെ ദേഹത്ത് വീണതാണെന്നുമാണ് തൊഴിലാളിയുടെ മൊഴി.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊള്ളലേറ്റ കാര്‍ യാത്രക്കാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ജോലി തടസപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ മറ്റൊരു കേസുകൂടി എടുത്തേക്കുമെന്നും സൂചനയുണ്ട്.
കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച സംഭവം; തൊഴിലാളി അറസ്റ്റില്‍
12:49 AM Aug 13, 2022 | Deepika.com